അസീസ് മാസ്റ്റർ
അധികാരത്തിന് സ്ഥിരം മിത്രങ്ങളില്ല, സ്ഥിരം താത്പര്യങ്ങളേയുള്ളൂവെന്ന് പറഞ്ഞത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഹെൻറി ജോൺ ടെമ്പിൾ ആണ്. ഇങ്ങനെ അധികാരത്തിൻ്റെ മധുരം നുണയാൻ ലജ്ജയില്ലാതെ മത്സരിച്ചതിൻ്റെ പരിണിത ഫലമാണ് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ശോഭ കെടുത്തിയിരിക്കുന്നത്.
അവകാശവാദങ്ങളിലും വർഗീയ ധ്രുവീകരണങ്ങളിലും മാത്രം ജന സേവനം ഒതുക്കിയ ബിജെപിയെ രാജ്യത്തിൻ്റെ നിർണായക ശക്തിയാക്കിയത് കോൺഗ്രസ് പ്രസ്ഥാനത്തിലെ കുതികാൽ വെട്ടും ഗ്രൂപ്പിസവും സ്വജനപക്ഷവാദമൊക്കെയാണ്.
സ്വയം നാശത്തിൻ്റെ വക്കിലാണ് കോൺഗ്രസ് പ്രസ്ഥാനം എന്ന് കരുതുന്നവരേക്കാൾ ദേശീയ രാഷ്ട്രീയത്തിൻ്റെ പ്രതീക്ഷയായി ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ. അസുരമാരായി മാറുകയാണ് ബി ജെ പി നേതാക്കന്മാരും അനുയായികളും എന്ന ആക്ഷേപം ശക്തിപ്പെടുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ലഖിംപുർ ഖേരിയിലെ കർഷകരെ കാറിടിച്ച് കൊന്ന സംഭവം.
ഈ രാജ്യത്ത് ബി ജെ പി ക്കാരും അവരുടെ സമ്പന്നരായ ബിസിനസ് സുഹൃത്തുക്കളുമായ ആളുകൾ മാത്രമാണ് സുരക്ഷിതർ എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറയുന്നത് ഈയൊരു യാഥാർത്ഥ്യത്തിന് മുന്നിൽ ചവുട്ടി നിന്നു കൊണ്ടാണ്.
ഇങ്ങനെ ബി ജെ പി സർക്കാറിൻ്റെ മുഖത്ത് നോക്കി പറയാൻ കോൺഗ്രസ് പ്രസ്ഥാനത്തിലെ തീപ്പൊരി നേതാക്കൾ തന്നെ വേണം. കോൺഗ്രസുമായി ഭാവിയിൽ സഖ്യമുണ്ടാക്കുന്ന ആലോചനയിലേക്ക് സി പി എം പൊളിറ്റ് ബ്യൂറോയെ പോലും എത്തിച്ചത് പ്രതിപക്ഷ കരുത്തായ കോൺഗ്രസിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്.
കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ടപ്പെടുന്നില്ല എന്നതിൻ്റെ തിരിച്ചറിവ് കാലഘട്ടം നന്നായി മനസ്സിലാക്കാൻ കഴിയുന്നുവെന്നത് ഓരോ കോൺഗ്രസ് പ്രവർത്തകരെയും ആവേശഭരിതരാക്കുന്ന കാര്യം തന്നെ. ബി ജെ പിയുടെ തുറുപ്പു ചീട്ടായ വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് നൽകാവുന്ന സംഭാവന മൂന്നാം ബദൽ രാഷ്ട്രീയത്തിന് പോലും സാധ്യമല്ലെന്നതാണ് അനിഷേധ്യമായ കാര്യം.
എന്നാൽ സി പി എമ്മിൻ്റെ കേരള നേതാക്കൾക്ക് ഇത് മനസ്സിലാവുന്നില്ലെന്ന് മാത്രം. അതേ സമയം കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ ഐക്യം സാധ്യമാവില്ല എന്ന ശരിയായ നിരീക്ഷണമാണ് ബംഗാൾ ഘടകം പി ബി യോഗത്തിൽ പങ്കുവെച്ചത് അവർ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടു എന്നതിൻ്റെ ശുഭ സൂചനയായി കണക്കാക്കാം. എല്ലാവർക്കും നല്ലൊരു ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ് !