-അമ്പിളി കമല
കൂത്തമ്പലം കലാസാംസ്ക്കാരിക വേദിയുടെ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ നാട്ടിൽ വന്നപ്പോഴാണ് മുല്ലനേഴിയെ ഞാൻ ആദ്യമായി കാണുന്നത്. കവിയെ ക്ഷണിക്കാൻ പോയ ഭാരവാഹികൾ വരാന്തയിലെ ബെഞ്ചിൽ കിടന്നുറങ്ങിയിരുന്ന മുല്ലനേഴി ഞാൻ തന്നെയാടോ മുല്ലനേഴി എന്ന് പറഞ്ഞതും ചായകൊടുത്ത് കുറേ നേരം സംസാരിച്ച കഥയും അതിനും മുൻപേ കേട്ടിട്ടുണ്ടായിരുന്നു.
കവിസമ്മേളനത്തിലെ താരവും അദ്ദേഹമായിരുന്നു. അന്ന് രണ്ടോ മൂന്നോ പൊട്ടക്കവിതകൾ എഴുതിയവർ വലിയ ജാഡയൊക്കെ കാണിച്ച് നിന്നപ്പോൾ മാഷ് വെറും സാധാരണക്കാരനായി നാട്ടുകാരോട് ഒക്കെ വർത്തമാനം പറയുന്നത് കണ്ടിട്ടുണ്ട്.
"അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരു ആകാശം വീണു കിട്ടാം..." എന്ന സാക്ഷരതാ മിഷന് വേണ്ടി എഴുതിയ കവിത അക്കാലത്ത് എത്രയോ വേദികളിൽ പാടിക്കേട്ടിരിക്കുന്നു. "തലസ്ഥാനത്തുള്ള പലർക്കും തല സ്ഥാനത്തല്ല..... "ഈ കവിതയും മാഷ് അക്കാലത്തെഴുതിയതാണ്..
മഹാരാജാസിൽ വെച്ച് ഞങ്ങളുടെ അസോസിയേഷൻ ഉൽഘാടനം ചെയ്തത് ഒരു തവണ മുല്ലനേഴിയായിരുന്നു അന്ന് സ്വാഗതം പറഞ്ഞ ഞാൻ അദ്ദേഹത്തെ മലയാളത്തിന് ഏറ്റവും പ്രിയങ്കരനായ കവിയും ഗാനരചയിതാവും എന്ന് വിശേഷിപ്പിച്ചതിന് പ്രസംഗത്തിൽ അദ്ദേഹമിങ്ങനെ മറുപടി പറഞ്ഞു. മലയാളത്തിന് പ്രിയങ്കരരായ കവികളും ഗാനരചയിതാക്കളും ഒരുപാടുണ്ട് എന്നെയൊക്കെ കുറേക്കാലം കഴിഞ്ഞാൽ നിങ്ങൾ ഓർക്കാൻ പോലും സാധ്യതയില്ല.
"കറുകറുത്തൊരു പെണ്ണാണ്...." എന്ന ഒറ്റ സിനിമാ ഗാനം മതി മുല്ലനേഴിയെ മലയാളികൾ എന്നും ഓർത്തുവെയ്ക്കാൻ. അങ്ങനെ എളുപ്പം മറക്കാവുന്ന ഒരാൾ അല്ലല്ലോ മുല്ലനേഴി. ഓർമ്മ ദിവസത്തിൽ മുല്ലൻ മാഷിന് പ്രണാമങ്ങൾ.