ബംഗളൂരു : ആശുപത്രിയിൽ കുഞ്ഞിനെ മാറി നൽകിയതായി പരാതി.കർണാടകയിലാണ് സംഭവം.കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ അമ്രീൻ ആണ് പരാതിക്കാരി. ആശുപത്രി അധികൃതർ തന്റെ പെൺകുഞ്ഞിനെ മാറ്റി ആൺകുഞ്ഞിനെ നൽകിയെന്നാണ് യുവതി ആരോപിക്കുന്നത്.
സെപ്തംബർ 27ന് കോട്ടേശ്വരം സ്വദേശിയായ മുസ്തഫയുടെ ഭാര്യ അമ്രീൻ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ വിവരം ആശുപത്രി ജീവനക്കാർ ഇരുവരെയും അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
17 ദിവസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. അമ്രീനും മുസ്തഫയും ഡിസ്ചാർജിനു നടപടിക്രമങ്ങൾ പൂർത്തികരിക്കുന്ന സമയത്ത് അധികൃതർ കുഞ്ഞുമായി ഇരുവരെയും സമീപിച്ചു. എന്നാൽ ആൺകുഞ്ഞിനെയാണ് കൈമാറിയതെന്ന് ഇരുവരും ആരോപിച്ചു.
ഐസിയുവിലേക്ക് മാറ്റുന്നതിന് മുൻപ് പെൺകുഞ്ഞാണെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ചികിത്സയ്‌ക്ക് ശേഷം ആൺകുഞ്ഞിനെ ആണ് നൽകിയത്. കുഞ്ഞിനെ മനപൂർവം മാറി നൽകിയതാണെന്ന് അമ്രീനും മുസ്തഫയും ആരോപിച്ചു.
ഇത് ചൂണ്ടിക്കാട്ടി ഇരുവരും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രി രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കുട്ടിയെ തിരിച്ചറിയാൻ ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും മറ്റും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.