ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.
പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബട്ടലര്‍, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്‌നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ദിലീപ് ചിത്രമാണ് ഒടുവില്‍ അഭിനയിച്ച മലയാള ചലച്ചിത്രം. തമിഴ് സീരിയലുകളിലും സജീവമായരുന്നു. എറണാകുളത്ത് രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ലാണ് ചിത്രയുടെ ജനനം.
കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ ബിസിനസുകാരനായ വിജയരാഘവനെ വിവാഹം ചെയ്തു. മകള്‍: ശ്രുതി. സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.