ചെന്നൈ: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ 9 മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ പുനരാരംഭിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷാണ് ഇക്കാര്യം അറിയിച്ചത്.
കർശനമായ കൊറോണ മാനണ്ഡങ്ങൾ പാലിച്ച് മാത്രമാണ് സ്‌കൂൾ തുറക്കുക. പൂർണ്ണമായി കുത്തിവയ്പ്പ് എടുത്ത അധ്യാപകർക്കും ജീവനകാർക്കും സ്‌കൂളുകളിൽ പ്രവേശിക്കാം. സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുകയും വാക്‌സിനേഷൻ വർദ്ധിക്കുകയും ചെയ്തതോടെയാണ് സർക്കാർ സ്‌കൂളുകൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്‌കൂളുകൾ പുനരാരംഭിച്ച് കഴിഞ്ഞു. തമിഴ്‌നാട്ടിൽ 19621 കൊറോണ കേസുകളാണ് നിലവിൽ ഉളളത്. സംസ്ഥാനത്തെ മരണനിരക്ക് 1.33%ആണ്. 2,80,35,129 പേർക്കാണ് മൊത്തതിൽ വാക്‌സിനേഷൻ ലഭിച്ചത്.
സാമൂഹിക അകലം പാലിക്കൽ, മാസ്‌കുകളുടെ ഉപയോഗം, ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം തുടങ്ങിയ കർശനമായ നിയന്ത്രങ്ങൾ വിദ്യാർത്ഥികളും മറ്റ സ്‌കൂൾ അധികൃതരും പാലിക്കണം. നിശ്ചിത ഇടവേളകളിൽ വിദ്യാലയങ്ങൾ അധികൃതർ ശുചീകരിക്കണം.
കൂടാതെ എല്ലാ സ്‌കൂളുകളും കർശനമായ കൊറോണ മാനാനണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ എല്ലാ ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.