ചെന്നൈ: രോഗിയായ അമ്മയെ മദ്യപിച്ചെത്തി തല്ലിച്ചതച്ച അച്ഛനെ കുത്തിക്കൊന്ന് മകൻ. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. 49കാരനായ ശ്രീറാമാണ് മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്.
തമിഴ്‌നാട്ടിലെ തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ഞായറാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ശ്രീറാം ഭാര്യയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുകയായിരുന്നു 15കാരനായ മകൻ. എന്നാൽ ശ്രീറാം വഴങ്ങിയില്ല. ഇതോടെ കത്തിയെടുത്ത് കൊണ്ടുവന്ന മകൻ ശ്രീറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ പിതാവായ ശ്രീറാം മരിച്ചുവീണു. തിരുപ്പൂരിൽ സ്ഥിതിചെയ്യുന്ന ടെക്‌സ്റ്റൈൽ കടയിൽ കാന്റീൻ നടത്തുന്ന ജോലിയായിരുന്നു ശ്രീറാമിനും ഭാര്യ ശ്രീലേഖയ്‌ക്കും. രോഗിയായ ശ്രീലേഖയെ സ്ഥിരമായി ഭർത്താവ് ഉപദ്രവിക്കുമായിരുന്നു.
ഇവർ തമ്മിലുള്ള വഴക്കും ശ്രീറാമിന്റെ ക്രൂരമായ പെരുമാറ്റങ്ങളും മകന്റെ മാനസികനിലയെ ബാധിച്ചിരുന്നതായി പോലീസ് പറയുന്നു. അറസ്റ്റിലായ കുട്ടിയെ ജുവനൈൽ ബോർഡിന് മുമ്പിൽ ഹാജരാക്കുകയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.