ചെന്നൈ: രണ്ടാം വിവാഹത്തിന് തടസ്സമെന്ന് പറഞ്ഞ് ഒമ്പത് മാസം പ്രായമുളള കുഞ്ഞിനെ വിറ്റ് യുവതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 28 കാരിയായ ജബാമലരാണ് ഒമ്പത് മാസം മാത്രം പ്രായമുളള ആൺകുഞ്ഞിനെ വിറ്റത്. ഭർത്താവുമായി വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു ഇവർ.
വിരുധുനഗർ ജില്ലയിലെ ആർ മണികണ്ഠനുമായിട്ട് 2019 ലാണ് ജബാമലർ വിവാഹിതയായത്. ദാമ്പത്യജിവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ഇരുവരും കുറച്ച് മാസങ്ങളായി വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. വഴക്കിനെ തുടർന്ന് ജബാമലർ കുട്ടിയുമായി സ്വന്തം വീട്ടിൽ പോയിരുന്നു.
പീന്നിട് വീട്ടുകാർ ജബാമലറിന് വെറെ വിവാഹം നടത്താനൊരുങ്ങി. പുനർവിവാഹത്തിന് കുട്ടിയൊരു തടസ്സം ആകുമെന്നു കരുതി വീട്ടുകാരും കൂടി ചേർന്നാണ് കുട്ടിയെ വിൽക്കാൻ ഒരുങ്ങിയത്. അച്ഛൻ സെൽവരാജ്, അമ്മ കിരുബ, സഹോദരൻ അന്റണി, ബന്ധുവായ ഡാനിയൽ എന്നിവർ ചേർന്നാണ് കുട്ടിയെ വിൽക്കാൻ പദ്ധതിയിട്ടത്. കാർത്തികേയൻ, ജസുദാസ് എന്നി രണ്ടു ഇടനിലക്കാർ വഴിയാണ് ഇവർ കുട്ടിയെ വിറ്റത്. എന്നാൽ കുട്ടിയുടെ അച്ഛനായ മണികണ്ഠൻ ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
കുട്ടികളില്ലാത്ത ദമ്പതിമാരായ സെൽവാമണി ഭാര്യ ശ്രീദേവി എന്നിവർക്കാണ് കുട്ടിയെ വിറ്റത്. 3 ലക്ഷം രൂപ നൽകിയാണ് ഇവർ കുട്ടിയെ വാങ്ങിയത്. ഈ വിവരം അറിഞ്ഞതോടെ മണികണ്ഠൻ കുട്ടിയെ അന്വേഷിച്ച് ജബാമലറിന്റെ വീട്ടിൽ എത്തി. കുട്ടിയെ വിറ്റത് അറിഞ്ഞപ്പോൾ മണികണ്ഠനാണ് പോലീസിൽ പരാതി നൽകിയത്.
പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും ഇടനിലക്കാരനായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജബാമലരിനെയും വീട്ടുകാരെയും പിടികൂടാനുളള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.