ചെന്നൈ: എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല രാഷ്‌ട്രീയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. പാർട്ടിയുടെ തകർച്ച ഇനിയും കണ്ടുനിൽക്കാനാകില്ലെന്നും എല്ലാവരേയും നേരിൽക്കാണാൻ ഉടൻ എത്തുമെന്നും ശശികല അറിയിച്ചു.
ഒക്‌ടോബർ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സ്മൃതികുടീരം സന്ദർശിക്കാൻ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവർത്തകരെ നേരിൽ കാണാനായി സംസ്ഥാന പര്യടനവും നടത്തുമെന്നാണ് വിവരം.
‘പാർട്ടിയെ നേരായ വഴിയ്‌ക്ക് നടത്താൻ ഞാൻ ഉടനെത്തും. പാർട്ടിയുടെ തകർച്ച എനിക്ക് കണ്ട് നിൽക്കാനാവില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തുക എന്നതാണ് പാർട്ടിയുടെ നയം. നമുക്ക് ഒരുമിക്കാമെന്ന് ശശികല പറഞ്ഞു’.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് ഇനി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്.
ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്.
എന്നാൽ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു. ജയിൽ മോചിതയായി ഒരു മാസം തികയുന്നതിന് മുൻപ് ശശികല വീണ്ടും രാഷ്‌ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകിയിരുന്നു. അന്ന് ഒരു ശബ്ദ സന്ദേശമാണ് പ്രചരിച്ചത്.
എഐഡിഎംകെ പാർട്ടി പ്രവർത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ പ്രതിസന്ധി തീർന്ന് കഴിഞ്ഞാൽ താൻ പാർട്ടിയെ നേരെയാക്കുമെന്ന് ശബ്ദ സന്ദേശത്തിൽ ശശികല പറഞ്ഞിരുന്നു.