ചെന്നൈ: വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചയാൾ പോലീസിന്റെ വെടിയേറ്റു മരിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് സംഭവം നടന്നത്. 55 കാരിയായ ഇന്ദിരയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
25 കാരനായ മൂർത്താസാണ് മരിച്ചത്. ഇയാളുടെ കൂട്ടാളിയായ 28 കാരനായ നയീം നദീസിനെ പിടികൂടിയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശിയാണ് നയീം. ശ്രീപെരുമ്പത്തൂർ ടോൾഗേറ്റിന് സമീപം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ഇന്ദിര. പെട്ടെന്നാണ് ഇരുവരും വന്ന് മാല തട്ടിയെടുത്ത് പോയത്.
ഇന്ദിര ബഹളം വച്ചത്തോടെ ഉടൻ തന്നെ വഴിയാത്രക്കാർ ഇരുവരെയും പിന്തുടരാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവേ ഇവർ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയതോടെ ഇരുവരും തടാകത്തിൽ ചാടാൻ ശ്രമിച്ചു.
തുടർന്ന് പോലീസ് എത്തി ഡ്രോണിന്റെ സഹായത്തോടെ ഇവരെ പിന്തുടരാൻ തുടങ്ങി. എന്നാൽ പോലീസിന് നേർക്കും ഇവർ വെടിയുതിർത്തു. അപ്പോഴാണ് പോലീസ് മൂർത്താസിനെ വെടിവച്ചത്. 200 ലധികം പോലീസുകാരാണ് ഇവരെ പിടിക്കാൻ വേണ്ടി വിന്യസിച്ചത്. ഇവരിൽ ഒരാൾ പോലീസ് ഹെഡ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തിരുന്നു. ഇതിനെ പിന്നാലെയാണ് പോലീസ് ഇയാളെ വെടിവച്ചത്.