ചെന്നൈ : കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞതിന് പിന്നാലെ പത്തൊൻപതുകാരൻ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്‌ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം. രാമരാജാണ് (19) തൂങ്ങിമരിച്ചത്.
നാട്ടുകൂട്ടം ചേർന്ന് യുവാവിന്റെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. അതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകി.
തുടർന്ന് യുവതിയുടെ വീട്ടുകാർ ചേർന്ന് നാട്ടുകൂട്ടത്തെ സമീപിച്ചു. ഇരുവരുടേയും വിവാഹവും ഉറപ്പിച്ചു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്നാണ് യുവാവ് പറഞ്ഞത്. കാമുകിയുടെ ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ രാമരാജ് തനിക്ക് കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഏർപ്പാടുകളുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് രാമരാജ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.