ചെന്നൈ: ശുചീകരണത്തിനായി എത്തിയ മാലിന്യ നിർമാർജന വകുപ്പിലെ തൊഴിലാളിയ്‌ക്ക് ലഭിച്ചത് 100 ഗ്രാം തൂക്കം വരുന്ന സ്വർണ്ണനാണയം. 7.5 ലക്ഷം രൂപ വിലയുള്ള നാണയം ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേരി എന്ന ശുചീകരണ തൊഴിലാളി.
കൊറിയർ കമ്പിനിയിലെ ജീവനക്കാരനായ ഗണേശ് രാമന്റെ സ്വർണ്ണനാണയമാണ് കഴിഞ്ഞ ദിവസം മാലിന്യം ഉപേക്ഷിക്കുന്നതിനൊപ്പം നഷ്ടപ്പെട്ടത്. കഷ്ടപ്പെട്ട് സമ്പാദിച്ച് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഏതാനും നാളുകൾക്ക് മുൻപാണ് ഇയാൾ നാണയം വാങ്ങിയത്. കിടപ്പുമുറിയിലെ കിടക്കയുടെ താഴെയാണ് ഗണേശ് സ്വർണ്ണനാണയം സൂക്ഷിച്ചിരുന്നത്.
എന്നാൽ ഭാര്യയുടെ അശ്രദ്ധമൂലം നാണയം മാലിന്യത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ടതായി ഗണേശ് അറിഞ്ഞു. പരിഭ്രാന്തനായ ഇയാൾ പോലീസിൽ പരാതി നൽകുകയും സ്ഥലത്തെ സിസിടിവി പരിശോധിക്കുകയും ചെയ്തു. ഇതേ സമയം ശുചീകരണ തൊഴിലാളിയായ മേരിയ്‌ക്ക് സ്വർണ്ണനാണയം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചു. മേരി നേരിട്ടാണ് നാണയം ലഭിച്ച വിവരം പോലീസിനെ അറിയിച്ചത്.
തുടർന്ന് ഗണേശ് പോലീസ് സ്‌റ്റേഷനിൽ എത്തുകയും നാണയം മേരി തന്നെ ഇയാൾക്ക് കൈമാറുകയും ചെയ്തു. മേരിയുടെ സത്യസന്ധതയെ പോലീസും ഗണേശും അഭിനന്ദിച്ചു.