ഡല്‍ഹി: ജിഡിപി വളര്‍ച്ച എന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ വിലയുടെ ഉയര്‍ച്ചയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇന്ധന വിലവര്‍ധനവിലൂടെ ലഭിച്ച 23ലക്ഷം കോടി രൂപ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ധന വിലവര്‍ധനവില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന് ആശ്വാസമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ എഐസിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടായിരുന്നു ഇന്ധന വിലവര്‍ധനവിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. കഴിഞ്ഞ പാദത്തില്‍ ജിഡിപി വളര്‍ച്ചയുണ്ടായെന്ന ധനകാര്യമന്ത്രാലയത്തിന്റെ അവകാശ വാദത്തെ പരിഹസിച്ചായിരുന്നു രാഹുലിന്റെ വാക്കുകള്‍. കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ജീവിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കളായ ചിലരെ തൃപ്തിപ്പെടുത്താനുള്ള നടപടികളുമായി മുമ്പോട്ടു പോകുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഒരു വശത്ത് നോട്ട് അസാധുവാക്കല്‍, മറുവശത്ത് പണം വരവ്. നോട്ടസാധുവാക്കല്‍ ബാധിച്ചതാകട്ടെ കര്‍ഷകര്‍, തൊഴിവാളികള്‍, ചെറുകിട വ്യാപാരികള്‍, ചെറുകിട തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍,മധ്യവര്‍ഗ വിഭാഗം, സത്യസന്ധരായ വ്യവസായികള്‍ എന്നിവരെയാണ്. എന്നാല്‍ പണം വരുന്നത് പ്രധാനമന്ത്രിയുടെ നാലോ അഞ്ചോ സുഹൃത്തുകള്‍ക്ക് മാത്രവും- രാഹുല്‍ പറഞ്ഞു.
ദരിദ്രരില്‍ നിന്നും ദുര്‍ബലരില്‍ നിന്നും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് പണം കൈമാറ്റം ചെയ്യപ്പെടുകയാണ്. ഒരുവാഗ്ദാനവും സര്‍ക്കാര്‍ നിറവേറ്റുന്നില്ല. ക്രൂഡ് ഓയിന്റെ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ ഇത്രയധികം വില കൂട്ടുകയാണെങ്കില്‍ വില 90-100 ഡോളറായി ഉയരുന്ന ദിവസം ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രാതീതമാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
പാചകവാതക വില കൂട്ടിയ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു. 2014ല്‍ 410 രൂപയായിരുന്ന ഗ്യാസിന്റെ വില ഇന്നു 885 രൂപയായി ഉയര്‍ന്നു. സബ്‌സിഡിയും നിര്‍ത്തി. സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ ഉടന്‍ നിര്‍ത്തണമന്നും രാഹുല്‍ ആവശ്യപ്പെട്ടു.