തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ഇന്നു സമര്‍പ്പിച്ച നോട്ടീസില്‍ ഒപ്പിട്ടത് മോന്‍സന്റെ വീട്ടിലെ സന്ദര്‍ശകരിലൊരാളായ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്നും നടപടി വേണമെന്നും മോന്‍സ് ജോസഫും ശക്തിയുക്തമായി പറഞ്ഞത് പ്രതിപക്ഷ നിരയ്ക്ക് നാണക്കേടായി.
മോന്‍സണ്‍ കേസ് നിയമസഭയില്‍ ഉന്നയിക്കുന്നതില്‍ തന്നെ യുഡിഎഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. ചില യുഡിഎഫ് നേതാക്കള്‍ മോന്‍സണൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ പ്രവാസി വനിതയെ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാമെന്ന നിഗമനത്തിലായിരുന്നു ഇന്ന് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.
പക്ഷേ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി നോട്ടീസില്‍ ഒപ്പിട്ടതും വോക്കൗട്ട് പ്രസംഗം നടത്തിയതും പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയതും മോന്‍സ് ജോസഫായിരുന്നു. ഈ മോന്‍സ് ജോസഫിന്റെ ചിത്രങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
മോന്‍സന്റെ കയ്യിലുള്ള ടിപ്പുവിന്റെ സിംഹാസനത്തില്‍ മോന്‍സ് ജോസഫ് ഇരിക്കുന്ന ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നാലെ വിവാദ പ്രവാസി വനിതയും മോന്‍സണുമൊപ്പം മോന്‍സ് ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് മോന്‍സണുമായി മോന്‍സ് ജോസഫിനുള്ളത് അടുത്ത ബന്ധമാണെന്ന് വ്യക്തമായത്.
ഇത്ര അടുത്ത ബന്ധമുണ്ടായിട്ടും ഇയാളൊരു തട്ടിപ്പുകാരനാണെന്ന് ഈ ജനപ്രതിനിധി അറിഞ്ഞില്ലെന്നതാണ് ഞെട്ടിക്കുന്നത്. മോന്‍സണ്‍ കാണിച്ച പുരാവസ്തുക്കളില്‍ ആകൃഷ്ടനായാണ് താന്‍ അവിടെ പോയതെന്ന് മോന്‍സിന് വാദിക്കാനും കഴിയില്ല. അങ്ങനെ വന്നാല്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ കടമ മോന്‍സ് ജോസഫ് നിര്‍വഹിച്ചില്ലെന്നു പറയേണ്ടി വരും.
എന്തായാലും മോന്‍സന്റെ തട്ടിപ്പിന് കൂട്ടുനിന്നയാളെ കൂട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതില്‍ യുഡിഎഫില്‍ കടുത്ത ഭിന്നതയുണ്ട്.