കോഴിക്കോട്: പുനസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപിയിലും വിമത നീക്കം. മുന്‍ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. പാര്‍ട്ടി കനത്ത തോല്‍വിയേറ്റുവാങ്ങിയിട്ടും പാഠം പഠിച്ചില്ലെന്നാണ് ഇവരുടെ പരാതി. പുനസംഘടനയോടെ പാര്‍ട്ടിയില്‍ മുരളീധര പക്ഷം കൂടുതല്‍ ശക്തരായതാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിക്കുന്നത്.
ഇത്തവണ പുനസംഘടനയില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില അസംതൃപ്തരെയും കൂട്ടിയാകും ഈ വിഭാഗം പാര്‍ട്ടി വിടുക എന്നാണ് സൂചന. മുന്‍ സംസ്ഥാന പ്രസിഡന്റിനൊപ്പം ഇപ്പോള്‍തന്നെ മുന്‍ സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുണ്ട്. ഇവര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
ഇവരെ പിടിച്ചു നിര്‍ത്താനുള്ള നീക്കമൊന്നും ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നില്ലെന്നും സൂചനയുണ്ട്. ഇവര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നു തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇത്തവണ ഒഴിവാക്കപ്പെട്ട അഞ്ചു ജില്ലാ പ്രസിഡന്റുമാരില്‍ ഒരാളും ഇവര്‍ക്കൊപ്പമുണ്ടെന്നാണ് സൂചന.
കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി വിടാനൊരുങ്ങന്നവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്. പാര്‍ട്ടി പുനസംഘടന പോലും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്നാണ് വിമര്‍ശനം. ഏകപക്ഷീയമായ നടപടിയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പുനസംഘടനയെ കുറിച്ചുള്ള ആക്ഷേപം.
തങ്ങളെ അനുകൂലിക്കുന്ന ഭാരവാഹികളെ നിലനിര്‍ത്തിയും ഒപ്പമുണ്ടെന്നു ഉറപ്പുള്ളവരെ മാത്രം പുതുതായി ഉള്‍പ്പെടുത്തിയുമായിരുന്നു സംസ്ഥാന പുനസംഘടന. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാവായ ബി ഗോപാലകൃഷ്ണനെ വക്താവ് സ്ഥാനത്തുനിന്നും വൈസ് പ്രസിഡന്റായി ഉയര്‍ത്തിയതോടെ അവര്‍ക്കും പരാതി അത്രയ്ക്കങ്ങ് ഇല്ല.
വലിയ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും സംസ്ഥാന പ്രസിഡന്റിന് സ്ഥാനചലനമുണ്ടാകാത്തതാണ് ചില നേതാക്കളെ അസ്വസ്ഥരാക്കുന്നത്. വോട്ടും കുറഞ്ഞു. ഉള്ള സീറ്റും പോയി. എന്നിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ തുടരുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.