ഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇതിനായി ഇന്നലെ രാത്രിയും തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടന്നത്. അന്തിമ പട്ടിക ഇന്ന് കൈമാറാമെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കണക്കു കൂട്ടുന്നത്.
മുതിര്‍ന്ന നേതാക്കളില്‍ നിന്നും പേരുകള്‍ വാങ്ങുകയും കേന്ദ്രനേതൃത്വത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കായി എത്തിയ്ക്കുകയും ചെയ്തതോടെ അവരെയും പരിഗണിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകള്‍ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കുന്നത്. അതുകൊണ്ടുതന്നെ ചില മുതിര്‍ന്ന നേതാക്കള്‍ ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെടും.
മുന്‍ഗണന ക്രമത്തിലാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്ന് ചിലരെ ഒഴിവാക്കിയാലും ആദ്യ പേരുകാരെ ഉള്‍പ്പെടുത്തിയാല്‍ വിമത സ്വരം ഉയരാനിടയില്ല. ഉന്നത നേതാക്കള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ പേരാണ് ആദ്യ പേരായി നല്‍കിയിരിക്കുന്നത്.
മുതിര്‍ന്ന നേതാവ്, വനിതാ, ദളിത് പ്രാതിനിധ്യം നിലനിര്‍ത്തിയായിരിക്കും വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നത്. കെപി അനില്‍കുമാര്‍ രാജിവച്ച ഒഴിവില്‍ സംഘടനയുടെ ചുമതല വഹിക്കാന്‍ കഴിവുള്ള നേതാവിനെയായിരിക്കും തെരഞ്ഞെടുക്കുക. കെ.സുധാകരനു പൂര്‍ണ വിശ്വാസമുള്ള നേതാവിനെയായിരിക്കും ഈ ചുമതല ഏല്‍പ്പിക്കുക.
മൂന്നു വൈസ്പ്രസിഡന്റുമാരെയാണ് പട്ടികയില്‍ ഉണ്ടാകുക. വിപി സജീന്ദ്രന്‍, ജ്യോതികുമാര്‍ ചാമക്കാല, സുമ ബാലകൃഷ്ണന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. വനിതാ പ്രാതിനിധ്യത്തലേക്ക് ബിന്ദു കൃഷ്ണയേയും പത്മജാ വേണുഗോപാല്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
16 ജനറല്‍ സെക്രട്ടറിമാരാകും ഉണ്ടാകുക. വിഎസ് ശിവകുമാര്‍, കെ ശിവദാസന്‍ നായര്‍, എഎ ഷുക്കൂര്‍, എം ലിജു, ആര്യാടന്‍ ഷൗക്കത്ത്, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. വിടി ബല്‍റാം, അനില്‍ അക്കര, ജ്യോതി വിജയകുമാര്‍, ഡോ. സരിന്‍ എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. 51 അംഗ പട്ടിക തന്നെയാകും പുറത്തുവരിക.