ഡൽഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്‌സിൽ സ്വർണ്ണമെഡൽ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂർത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്ക ളുമൊന്നിച്ച് ഒരു വിമാനയാത്രയെന്ന സ്വപ്‌നമാണ് നീരജ് ചോപ്ര ഇന്ന് രാവിലെ സാക്ഷാത്ക്കരിച്ചത്.
‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്‌നമാണ് ഇന്ന് പൂർത്തിയായത്. എന്റെ മാതാപിതാക്കളുമായി ഒരു വിമാനയാത്ര ഇന്ന് നടത്താനായതിൽ അതിയായ സന്തോഷം പങ്കുവെയ്‌ക്കുന്നു’ നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് 2021ലെ മറ്റ് മത്സരങ്ങൾക്ക് താൽക്കാലികമായി ഒരു ഇടവേള നൽകുന്നതായി നീരജ് പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സിന് ശേഷം ചെറിയൊരു വിശ്രമം താനാഗ്രഹിക്കുന്നു. 2022 മുതൽ ലോക കായിക വേദികളിൽ ശക്തമായ സാന്നിദ്ധ്യമായി ഇനി മാറേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസും കോമൺവൽത്ത് ഗെയിംസും അടുത്തവർഷം പ്രധാന ലക്ഷ്യമാണെന്നും നീരജ് പറഞ്ഞു.
‘ടോക്കിയോവിൽ നിന്നും തിരികെ എത്തിയ തനിക്ക് ഈ രാജ്യവും ജനങ്ങളും നൽകിയ സ്‌നേഹത്തിന് ഏറെ നന്ദി. സത്യത്തിൽ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ നിരവധി സന്ദർഭങ്ങളുണ്ടായി. എല്ലാവർക്കും നന്ദി പറയാൻ വാക്കുകളില്ല.’ നീരജ് പറഞ്ഞു.
അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് ഒളിമ്പിക്‌സ് സ്വർണ്ണം എത്തിച്ച രണ്ടാമത്തെ താരമാണ് സൈനികനായ നീരജ് ചോപ്ര. ഫൈനൽ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 87.02 മീറ്ററും രണ്ടാം ശ്രമത്തിൽ 87.58 മീറ്ററുമാണ് നീരജ് എറിഞ്ഞത്.
നീരജിനെ മറികടക്കാൻ ഒപ്പം മത്സരിച്ച ലോകോത്തര ചാമ്പ്യന്മാർക്കായില്ല. ഇതിനിടെ പാകിസ്താൻ താരം ജാവലിൻ എടുത്ത സംഭവത്തെ വീഡിയോകളിലൂടെ വിവാദമാക്കിയവരോടുള്ള അതൃപ്തിയും നീരജ് ചോപ്ര ആവർത്തിച്ചു.