ഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 92-ാം പിറന്നാൾ ആഘോഷിക്കുന്ന ലതാ ദീദിയുടെ സ്വരമാധുര്യം ഇന്നും ലോകം മുഴുവൻ പ്രതിധ്വനിക്കുകയാണ്. നിത്യഹരിത ഗായികയുടെ ആരോഗ്യപരമായ ജീവിതയാത്രയ്‌ക്കായി പ്രാർത്ഥിക്കുന്നുവെന്നും അവരുടെ അനുഗ്രഹം തനിക്ക് വലിയ ശക്തിയാണെന്നും മോദി പറഞ്ഞു.
‘ബഹുമാനപ്പെട്ട ലതാ ദീദിക്ക് പിറന്നാൾ ആശംസകൾ.. ലോകം മുഴുവൻ അവരുടെ സ്വരമാധുര്യം ഇപ്പോഴും മുഴങ്ങുകയാണ്. ഇന്ത്യൻ സംസ്‌കാരത്തോടുള്ള അവരുടെ താൽപര്യത്തെയും വിനയ മനോഭാവത്തെയും ഞാൻ ബഹുമാനിക്കുന്നു.
വ്യക്തിപരമായി പറഞ്ഞാൽ അവരുടെ അനുഗ്രഹം എനിക്ക് വലിയ ശക്തിയാണ്. ലതാ ദീദിക്ക് ഇനിയും ആരോഗ്യമുള്ള ജീവിതയാത്രയുണ്ടാകാൻ പ്രാർത്ഥിക്കുന്നു..’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 92-ാം പിറന്നാൾ ദിനമായ ഇന്ന് അതിരാവിലെ തന്നെ ലതാജിയെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരിട്ട് ആശംസകൾ അറിയിച്ചിരുന്നു.
നാൽപതിലധികം ഭാഷകളിലായി 25,000ത്തിലധികം പാട്ടുകൾ പാടിയ ലതാ മങ്കേഷ്‌കർ എന്ന അതുല്യ ഗായിക തന്റെ 15-ാം വയസ് മുതലാണ് മേഖലയിലേക്ക് കടന്നുവന്നത്. 1942ലായിരുന്നു ഗായികയായുള്ള തുടക്കം. ഭാരത് രത്‌ന, പദ്മ വിഭൂഷൺ, പദ്മ ഭൂഷൺ ദാദാസാഹിബ് ഫാൽക്കെ അവാര്ഡ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.