ഡൽഹി: പാമ്പിനെ ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിം കോടതി. പാമ്പുകടിയേറ്റുള്ള മരണം രാജ്യത്ത് ഉണ്ടാകാറുണ്ടെങ്കിലും, പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തുന്നത് ഹീനമാണെന്നും കോടതി നിരീക്ഷിച്ചു.
ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. 2019 ജൂൺ രണ്ടിന് നടന്ന സംഭവമാണ് സൂപ്രിം കോടതിയിലെത്തിയത്. രാജസ്ഥാനിലെ ജുൻജുഹുനു ജില്ലയിലാണ് മരുമകൾ അൽപ്പന, സുബോദ് ദേവിയെന്ന ഭൃതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
സൈനികനായ സച്ചിൻ ദേവാണ് അൽപ്പനയുടെ ഭർത്താവ്. ഒരു വീട്ടിലായിരുന്നു പ്രതിയും കൊല്ലപ്പെട്ട സുബോദ് ദേവിയും താമസിച്ചിരുന്നത്. ഇവിടെ വച്ച് പ്രതി അൽപ്പനയും മനീഷ് എന്ന യുവാവും തമ്മിലുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത്.
കൃഷ്ണകുമാർ എന്ന സുഹൃത്തു വഴി പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ സങ്കടിപ്പിച്ചു. തുടർന്ന് സുബോദ് ദേവിയുടെ കിടക്കയിൽ കൊണ്ടിട്ടു. സുബോദ് ദേവിയെ പിറ്റേ ദിവസം പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു. പാമ്പുകടിയേറ്റുള്ള മരണം സ്വാഭാവികമായിരുന്നു രാജസ്ഥാനിൽ. അതുകൊണ്ടു തന്നെ ആദ്യ സമയത്ത് ആർക്കും സംശയം ഉണ്ടായിരുന്നില്ല.
എന്നാൽ തുടർന്ന് അൽപ്പനയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സച്ചിന്റെ സഹോദരി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. അതേസമയം പാമ്പിനെ കൊണ്ട് കടിപ്പിച്ചതിന് തെളിവില്ലെന്ന് അൽപ്പനയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും സംഭവ ദിവസം 124 തവണ മനീഷുമായി ഫോണിൽ സംസാരിച്ചതിന് തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഗൂഢാലോചന വ്യക്തമാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി നാലിനാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.