Advertisment

‘ഹിന്ദി രാഷ്ട്രഭാഷ, അറിഞ്ഞിരിക്കണ’മെന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്; വിവാദത്തിനു പിന്നാലെ മാപ്പുപറഞ്ഞ് സൊമാറ്റോ

New Update

publive-image

Advertisment

ഡൽഹി: ഉപഭോക്താവിനു ഹിന്ദി അറിയില്ലെന്ന കാരണത്താൽ മോശമായി പെരുമാറിയ കസ്റ്റമർ കെയർ എക്സിക്യൂട്ടിവിൻ്റെ പ്രവൃത്തിയിൽ മാപ്പു പറഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണ ശൃംഘലയായ സൊമാറ്റോ. ‘ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാണെന്നും അല്പമെങ്കിലും അറിഞ്ഞിരിക്കണ’മെന്നുമുള്ള കസ്റ്റമർ കെയർ എക്സിക്യൂട്ടിവിൻ്റെ വാക്കുകളാണ് വിവാദമായത്.

വികാസ് എന്ന ഉപഭോക്താവിനെതിരെ നടത്തിയ പരാമർശത്തിൻ്റെ സ്ക്രീൻഷോട്ടുകൾ ഇയാൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. തുടർന്നാണ് സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. താൻ ഓർഡർ ചെയ്ത ഭക്ഷണ ഇനങ്ങൾ ഡെലിവർ ചെയ്തപ്പോൾ ഒരെണ്ണം കുറഞ്ഞുപോയെന്ന പരാതിയുമായാണ് വികാസ് കസ്റ്റമർ കെയറെ സമീപിച്ചത്.

കുറഞ്ഞ ഭക്ഷണത്തിൻ്റെ പണം തിരികെ വേണമെന്നായിരുന്നു വികാസിൻ്റെ ആവശ്യം. ഈ വിഷയത്തിൽ ചാറ്റ് ചെയ്യുന്നതിനിടെയായിരുന്നു കസ്റ്റമർ കെയർ എക്സിക്യൂട്ടിവിൻ്റെ വിവാദ പരാമർശം. ചാറ്റ് സ്ക്രീൻഷോട്ടുകൾ വികാസ് ട്വിറ്ററിൽ പങ്കുവച്ചതിനു പിന്നാലെ നിരവധി പേർ ഈ വിഷയം ഏറ്റെടുത്തു. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു.

അല്പസമയത്തിനുള്ളിൽ സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇംഗ്ലീഷിലും തമിഴിലുമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പടക്കമായിരുന്നു സൊമാറ്റോയുടെ മാപ്പ്. ‘വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമർ കെയർ ഏജന്റിന്റെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ മാപ്പ് പറയുന്നു. വിഷയത്തിൽ ഞങ്ങളുടെ വിശദീകരണം ഇതാണ്.

അടുത്ത തവണ മികച്ച രീതിയിൽ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങൾ തരുമെന്ന് കരുതുന്നു. സൊമാറ്റോയെ ബഹിഷ്‌കരിക്കരുത്’- സൊനാറ്റോ കുറിച്ചു. ചാറ്റ് ചെയ്ത കസ്റ്റമർ കെയർ ജീവനക്കാരനെ പിരിച്ചുവിടുമെന്ന് വിശദീകരണക്കുറിപ്പിൽ സൊമാറ്റോ വ്യക്തമാക്കി. സൊമാറ്റോ ആപ്പിൻ്റെ തമിഴ് പതിപ്പ് നിർമാണത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും അവർ വ്യക്തമാക്കി.

NEWS
Advertisment