മുംബൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിക്കൊണ്ട് തയ്യാറാക്കിയ ‘തലൈവി’ ചിത്രം റിലീസിനൊരുങ്ങുകയാണ്. ബോളിവുഡ് താരം കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ചില മൾട്ടിപ്ലക്‌സുകൾ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് കങ്കണ റണാവത്ത് പറഞ്ഞു.
സൂപ്പർ താരങ്ങൾക്ക് ഇൻഡസ്ട്രിയിൽ വേറെ നിയമമാണ് ഉള്ളത് എന്ന് കങ്കണ വ്യക്തമാക്കി. സൽമാൻ ഖാൻ, വിജയ് ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സൽമാൻ ഖാന്റെ ‘രാധെ’ ഒടിടിയിലും തിയേറ്ററിലും ഒന്നിച്ച് റിലീസ് ചെയ്തു. ‘മാസ്റ്റർ’ രണ്ട് ആഴ്ചയിലേക്കാണ് റിലീസ് ചെയ്ത്.
ഹോളിവുഡ് ചിത്രങ്ങളും ഒടിടിയ്‌ക്കൊപ്പം തിയേറ്ററിലെത്തിക്കുന്നുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിൽ നാലാഴ്ചത്തെ സമയമുണ്ടായിട്ടും തലൈവി റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയാറാവുന്നില്ല. സ്ത്രീകൾ വളരരുത് എന്നുറപ്പാക്കുന്ന സിസ്റ്റമാണിത്.
എന്നിട്ട് പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് കാണികളെ തിയേറ്ററുകളിൽ എത്തിക്കാത്തതിനെ കുറിച്ച് പരാതിപ്പെടുകയാണ് ചെയ്യുന്നത് എന്നും കങ്കണ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം പിന്തുണയ്‌ക്കുകയാണ് വേണ്ടത്. അല്ലാതെ കയ്യാങ്കളി നടത്തരുതെന്ന് താരം വ്യക്തമാക്കി. ഹിന്ദിയിൽ സിനിമക്ക് രണ്ട് ആഴ്ചത്തെ തിയേറ്റർ റിലീസാണുള്ളത്.
എന്നാൽ മൾട്ടിപ്ലക്സുകൾ ഒത്തുകൂടി ദക്ഷിണേന്ത്യയിലെ റിലീസിനും തടസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത് അനീതിയാണെന്ന് കങ്കണ പറഞ്ഞു. സിനിമ പൂർണമായും ഒടിടിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ സിനിമയോടുള്ള സ്‌നേഹം കാരണമാണ് നിർമ്മാതാക്കൾ തിയേറ്ററിൽ എത്തിച്ചത് എന്ന് കങ്കണ കൂട്ടിച്ചേർത്തു.