രണ്ടായിരത്തിന്‍റെ തുടക്ക കാലത്ത് മലയാളത്തില്‍ സജീവമായി നിന്നിരുന്ന നടനായിരുന്നു മഹേഷ്. അന്നിറങ്ങിയിരുന്ന ഒട്ടു മിക്ക ക്യാംപസ് ചിത്രങ്ങളിലും ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ചിത്രങ്ങള്‍ കുറഞ്ഞു വന്നു.
വൈകാതെ തന്നെ അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടു മാറുകയും ചെയ്തു. എന്നാല്‍ മലയാളത്തില്‍ ആയിരുന്നില്ല മറിച്ച് തമിഴിലായിരുന്നു മഹേഷ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. മൂന്ന് ചിത്രങ്ങളാണ് തമിഴില്‍ ഒരുക്കിയത്. എന്നാല്‍ താന്‍ എന്തുകൊണ്ടാണ് മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാത്തത് എന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.
നായകന്മാരുടെ പിറകെ നടക്കാനുള്ള മടി കൊണ്ടാണ് താന്‍ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യാത്തത്. എന്നാല്‍ തമിഴില്‍ നമ്മള്‍ എന്താണോ പറയുന്നത് അത് കേള്‍ക്കാന്‍ താരങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു.
മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ആദ്യം നായകൻ്റെ ഡേറ്റ് വേണം. അതിന് ഒരു കഥയുമായി അവരുടെ പുറകെ നടക്കണം. ഒരു വര്‍ഷം സമയമെടുത്താണ് ഒരു കഥ ഉണ്ടാക്കുന്നത്. എന്നാല്‍ ആ കഥ അര മണിക്കൂറ് കൊണ്ട് കേട്ട ശേഷം കുറെ തിരുത്തലും ഉപദേശവുമായിരിക്കും നായകന്‍ തരുക.
പിന്നീട് കാരവാനില്‍ നിന്നുള്ള വിളി കാത്തിരിക്കാനുള്ള ആയുസ് തനിക്കില്ലന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തമിഴില്‍ അങ്ങനെയല്ല, അവിടെ നല്ല ബഹുമാനമാണ് ലഭിക്കുന്നത്. തൻ്റെ കഥ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ കേട്ടിരുന്നു. ഓക്കെ പറഞ്ഞതുമാണ്.
എന്നാല്‍ അദ്ദേഹത്തിൻ്റെ ഒരു കോമഡി ചിത്രം ഹിറ്റ് ആയി മാറിയതോടെ മറ്റൊരു കോമഡി കഥയുമായി വരാന്‍ തന്നോട് പറയുകയായിരുന്നുവെന്നും മഹേഷ് അഭിമുഖത്തില്‍ പറയുന്നു. പല ആര്‍ടിസ്റ്റുകളുടെയും പ്രതിഫലം ലക്ഷങ്ങളാണ്.
വടക്കാന്‍വീരഗാഥ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയമാണ് മമ്മൂട്ടി ഒരു ലക്ഷം രൂപ തികച്ച് പ്രതിഫലം വാങ്ങുന്നത്. അതിന് മുന്‍പ് കുറെ കാലം അമ്പതിനായിരം രൂപ മാത്രമായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. സിനിമ നിലനില്‍ക്കണമെങ്കില്‍ നിര്‍മ്മാതാവ് നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. എന്നാല്‍ ഇന്നത്തെ തലമുറ ആ രീതിയില്‍ ചിന്തിക്കണമെന്നില്ലന്നും അദ്ദേഹം പറയുന്നു.