ഭാസ്കറും അശോകനും
ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് മമ്മൂട്ടി. എന്നാൽ താരത്തിൻ്റെ ഔദ്യോഗിക ഫാൻസ് അസോസിയേഷൻ്റെ പിറവിക്ക് പിന്നിൽ ഒരു തിരുവനന്തപുരം കാരൻ്റെ കഥയുണ്ട്.കടുത്ത ആരാധനയിൽ തുടങ്ങി മൂന്നു പതിറ്റാണ്ടിനിപ്പുറം, ഊഷ്മളമായ സ്നേഹ ബന്ധമായി വളർന്ന കഥ പങ്കുവെക്കുകയാണ് അദ്ദേഹം
വി.ഭാസ്കർ.. തിരുവനന്തപുരം സ്വദേശിയാണ്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ അംഗങ്ങളായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന് തുടക്കം കുറിച്ചത് ഈ ഭാസ്കറും, ഒപ്പം അശോകനും ചേർന്നാണ്. ‘മമ്മൂക്കയുടെ പടങ്ങളൊക്കെ കണ്ട് കോരിത്തരിച്ചിരിക്കുന്ന സമയാണ്.
അങ്ങനെയാണ് തലസ്ഥാനത്ത് മമ്മൂക്കയ്ക്ക് വേണ്ടി ഫാൻസ് അസോസിയേഷൻ തുടങ്ങാൻ തീരുമാനിക്കുന്നത്. തുടങ്ങുവാണെങ്കിൽ അടിപൊളി പടത്തിന് തുടങ്ങണം. അങ്ങനെയാണ് വടക്കൻ വീരഗാഥയുടെ സമയത്ത് ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. ആ പടത്തിന് തന്നെ ബാനർ കെട്ടി. എന്നാൽ ചിലരത് മുടക്കി. എന്നാൽ കെട്ടിയിട്ടേ പോകൂ എന്ന് ഞങ്ങളും. ഒടുവിൽ കെട്ടി.
വടക്കന് വീരഗാഥയുടെ നൂറാം ദിനാഘോഷത്തിന് ടാഗോർ തിയേറ്ററിലെത്തി മമ്മൂട്ടിയെ കണ്ട് കാര്യം അവതരിപ്പിച്ചു. എന്നാൽ ഫാൻസ് അസോസിയേഷൻ വേണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. അടിപിടി ബഹളമാകും എന്നാണ് മമ്മൂട്ടി പറഞ്ഞത്.
പത്ത് മിനിറ്റ് സംസാരിച്ചിട്ട് അന്ന് അദ്ദേഹം പോയി. പിന്നീട് ഡാൻസർ തമ്പിയാണ് വീണ്ടും കാണാനുള്ള അവസരം ഒരുക്കിയത്. അന്നാണ് മമ്മൂട്ടിയുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നത്, ഭാസ്കർ പറഞ്ഞു. മമ്മൂട്ടിയുടെ സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നാണ് സുഹൃത്തുക്കൾ ഭാസ്കറിനെ വിളിക്കുന്നത്. കടുത്ത ആരാധന വളർന്ന് ആത്മബന്ധമായി.
ഭാസ്കറിൻ്റെ വിവാഹത്തിനും, പത്മവിലാസം റോഡിൽ ജ്യൂസ് കട ആരംഭിച്ചപ്പോഴുമെല്ലാം മമ്മൂട്ടിയെത്തി. എന്തിന് 20 കൊല്ലം മുമ്പ് വാങ്ങിയ സ്കൂട്ടർ ഓടിച്ച് ഉദ്ഘാടനം ചെയ്തത് പോലും സാക്ഷാൽ മമ്മൂക്ക.