ഡൽഹി: ബോളിവുഡിലെ ഏവരുടെയും പ്രിയപ്പെട്ട താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും. താരങ്ങളെ പറ്റിയുളള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ ഒരു തരംഗമാണ്. എന്നാൽ മുംബൈയിലെ ആലിബാഗിൽ ഇരുവരും 22 കോടി രൂപയുടെ ബംഗ്ലാവ് വാങ്ങിയെന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഏകദേശം 2.25 ഏക്കർ സ്ഥലത്താണ് പുതിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 18,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണം. കിഹിം ബീച്ചിൽ നിന്ന് പത്ത് മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്. സെപ്തംബർ 13-ന് ദീപികയും രൺവീറും വീടു വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഏകദേശം 1.32 കോടി രൂപയാണ് ഇരുവരും സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്.
നേരത്തെ എവർസ്റ്റോൺ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ രാജേഷ് ജഗ്ഗിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്. ദീപികയ്‌ക്കും രൺവീറിനും പുറമെ ഷാരൂഖിനും ആലിബാഗിൽ ഒരു ബംഗ്ലാവുണ്ട്. മുംബൈയിൽ താമസിക്കുന്ന സെലിബ്രിറ്റികൾ ആലിബാഗിലെ വീടുകളിലേക്ക് ഫെറി വഴിയാണ് യാത്ര ചെയ്യുന്നത്.
മുംബൈയിൽ നിന്ന് ആലിബാഗിൽ എത്താൻ ഏകദേശം 40-45 മിനിറ്റ് എടുക്കും. മുംബൈയിലെ പ്രഭാദേവിയിലാണ് ദീപികയും രൺവീറും നിലവിൽ താമസിക്കുന്നത്. ഇവിടുത്തെ റെസിഡൻഷ്യൽ കോംപ്ലക്സിൽ 26-ാം നിലയിലാണ് ദീപികയുടെ വീട്. 2018-ൽ വിവാഹത്തിനുശേഷം രൺവീർ ഇവിടേക്ക് താമസം മാറുകയായിരുന്നു. താരങ്ങൾ ഒന്നിക്കുന്ന സ്‌പോർട്‌സ് ഡ്രാമ 83 എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്.