കൊച്ചി: മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ചയ്‌ക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.
ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരയ്‌ക്കാരുടെ കുടുംബാംഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയായില്ലെന്ന് ചൂണ്ടിക്കാട്ടി മരയ്‌ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്‌ക്കാരാണ് ഹർജി നൽകിയത്.
സെൻസർ ബോർഡിനും കേന്ദ്ര സർക്കാരിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. റൂൾ 32 പ്രകാരം നടപടി എടുക്കണ്ടത് കേന്ദ്ര സർക്കാർ ആണെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്.
പരാതി കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും സെൻസർബോർഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറിൽ നിന്നും വ്യക്തമാകുന്നതായി മുഫീദ പറയുന്നു.
ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാൻ കാരണമാകും. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നൽകാവൂ എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.