ഡൽഹി: മുംബൈയിലെ ലഹരിവേട്ട കേസിൽ ആര്യൻ ഖാനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ബൈജൂസ് നിർത്തിവച്ചു. സമൂഹമാദ്ധ്യമങ്ങളായ ട്വിറ്ററിലും, ഫേ്‌സ്ബുക്കിലുമെല്ലാം വിമർശനം കടുത്തതോടെയാണ് തീരുമാനം.
മുൻകൂറായി പണം നൽകി സംപ്രേഷണം ചെയ്തുവന്നിരുന്ന പല പ്ലാറ്റ്‌ഫോമുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാരൂഖ് അഭിനയിക്കുന്ന ബൈജൂസിന്റെ പരസ്യങ്ങൾ കാണിക്കുന്നില്ലെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
2017 മുതൽ ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ഷാരൂഖ് ഖാൻ. ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് പ്രകാരം വർഷം മൂന്ന് മുതൽ നാല് കോടി രൂപ വരെ ഷാരൂഖിനായി ബൈജൂസ് മുടക്കുന്നുണ്ട്. ഷാരൂഖിന് ലഭിച്ച ഏറ്റവും വലിയ സ്‌പോൺസർഷിപ്പ് ഡീലുകളിൽ ഒന്നായിരുന്നു ബൈജൂസിന്റേത്.
ബൈജൂസിന് പുറമെ ഹ്യുണ്ടായ്, എൽജി, ദുബായ് ടൂറിസം, ഐസിഐസിഐ, റിലയൻസ് ജിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു ഷാരൂഖ് ഖാൻ. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിലൊന്നാണ് ഓൺലൈൻ ലേണിംഗ് ആപ്പായ ബൈജൂസ്. ബ്രിക്ക് ആന്റ് മോർട്ടർ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ നിരവധി ഏറ്റെടുക്കലുകളിലൂടെ കമ്പനി കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നേടിയ വളർച്ച വളരെ വലുതാണ്.
വിവാദങ്ങൾക്ക് പിന്നാലെ ഷാരൂഖിന്റെ പരസ്യങ്ങൾ സംപ്രേഷണം ചെയ്യാൻ ബൈജൂസിന് താത്പര്യം ഇല്ലായിരുന്നുവെന്നും, ഈ പരസ്യങ്ങൾ പിൻവലിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് ഷാരൂഖ് ഖാനെ മാറ്റിയോ എന്നതിൽ വ്യക്തതയില്ല.