മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ എൻസിബി ചോദ്യം ചെയ്യുന്നു. ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടന്റെ ഡ്രൈവറെയും എൻസിബി വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും നടൻ അർബാസ് മെർച്ചന്റും ഉൾപ്പെടെ എട്ട് പേരെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ശനിയാഴ്ചയോടെ ആര്യന്റെ അറസ്റ്റും എൻസിബി രേഖപ്പെടുത്തി. ഇതിന് പിന്നാലെ ആര്യൻ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നൽകിയില്ല.
ആര്യന്റെ പക്കൽ നിന്നും റെയ്ഡിനിടെ ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചാണ് ജാമ്യാപേക്ഷ സമർപ്പിച്ചതെങ്കിലും അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാൽ എൻസിബി നൽകിയ കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു മുംബൈ കോടതി.
നടൻ സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങൾ നാർകോട്ടിക്‌സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ലഹരിമരുന്നിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിന്റെ ഭാഗമായി പല നടീനടൻമാരെയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.