മുംബൈ : മകൻ ആര്യൻഖാൻ ഉൾപ്പെട്ട കേസിലെ തുടർനടപടികൾ അറിയാനായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്. ആര്യന് ജാമ്യം ലഭിക്കാത്തത് കുടുംബത്തെ നന്നായി ഉലച്ചിട്ടുണ്ട്.
ആര്യൻ അറസ്റ്റിലായ വാർത്ത വന്നപ്പോൾ തന്നെ ഷാരൂഖ് ഇക്കാര്യത്തിൽ നിയമോപദേശം തേടുകയും രാജ്യത്തെ മികച്ച നിയമ വിദഗ്ധരെ വിളിക്കുകയും ചെയ്തിരുന്നു.
ആര്യന്റെ ജാമ്യത്തിനായി മുതിർന്ന അഭിഭാഷകൻ സതീഷ് മനേഷിന്ദയെ സമീപിച്ച സമയത്ത് ആര്യൻ ഉടൻ പുറത്തുവരുമെന്നായിരുന്നു സതീഷ് ഷാരൂഖിന് നൽകിയ ഉറപ്പ്. എന്നാൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. ഇത് ഖാൻ കുടുംബത്തെ ശരിക്കും ഞെട്ടിച്ചിരുന്നുവെന്നാണ് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്.
കേസിൽ എൻ സി ബി തുടർനടപടികൾ തുടരുകയാണെന്നും ഷാരൂഖ് ഖാൻ മകനുവേണ്ടി എൻസിബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. ഗൗരിയും ഷാരൂഖും മകന്റെ ആരോഗ്യാവസ്ഥ അറിയാനായി പകൽ സമയങ്ങളിൽ എൻസിബി ഉദ്യോഗസ്ഥരെ നിരവധി തവണ വിളിക്കുന്നുണ്ട്.
ആര്യനെ കാണാൻ അനുവാദമില്ലെങ്കിലും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും ചില സ്വകാര്യ വസ്തുക്കളും ആര്യന് അയയ്‌ക്കാനുള്ള അപേക്ഷയും ഇരുവരും എൻ സി ബി ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഗൗരിയുടെ സഹോദരൻ വിക്രാന്ത്, ഭാര്യ നമിത എന്നിവരും ഇപ്പോൾ ഗൗരിയ്‌ക്കും ഷാരൂഖിനും സഹായമായി മന്നത്തിലുണ്ട്.