മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടയക്കാൻ ഷാരൂഖ് ഖാന്റെ പക്കൽ നിന്നും കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. പ്രസ്താവനയിലൂടെ എൻസിബിയാണ് ഇക്കാര്യം അറിയിച്ചത്.
ആരോപണം ഉന്നയിക്കുന്ന പ്രഭാകർ സയിലിന് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കിൽ അത് കോടതിയ്‌ക്ക് മുൻപിലാകാമായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. കേസിലെ പ്രധാന സാക്ഷിയാണ് പ്രഭാകർ. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
എന്തെങ്കിലും വെളിപ്പെടുത്തണമെങ്കിൽ പ്രഭാകറിന് അത് കോടതിയ്‌ക്ക് മുൻപിൽ ആകാം. അല്ലാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയല്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഭാകറിന്റെ വാക്കുകൾ വിശ്വസിച്ചവരാണ് എൻസിബി ഓഫീസർമാർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രഭാകറിനെ തുടർ നടപടികൾക്കായി ഡയറക്ടർ ജനറൽ മുൻപാകെ ഹാജരാക്കുമെന്നും എൻസിബി അറിയിച്ചു. ആര്യൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കാൻ 25 കോടി രൂപ സമീർ വാങ്കഡെ ആവശ്യപ്പെട്ടുവെന്നാണ് പ്രഭാകർ സയിൽ വെളിപ്പെടുത്തിയത്.
ആര്യൻ ഖാന്റെ അറസ്റ്റിൽ കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും പങ്കുണ്ട്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 18 കോടിയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും പ്രഭാകർ പറഞ്ഞിരുന്നു.