തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവർ രംഗത്തെത്തിയിരുന്നു.
ഇപ്പോളിതാ, ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി നടി മീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.
ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ബുദ്ധിമുട്ടേറിയ ഇതുപോലൊരു സമയത്ത് ഒപ്പം നിന്ന എല്ലാ നല്ല മനസ്സുകളോടുമുള്ള നന്ദി അറിയിക്കുന്നു.
മെഡിക്കൽ ടീം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാധാകൃഷ്ണൻ ഐ.എ.എസ്, സഹപ്രവർത്തകർ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും നന്ദി പറയുന്നു‘, മീന ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാസാഗറിന്റെ മരണ കാരണത്തെക്കുറിച്ച് ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മീന സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയത്.