Advertisment

ദേശീയ ക്ലൈമത്തോൺ 2022 പുരസ്‌കാരം സ്വന്തമാക്കി കേരള സ്റ്റാർട്ടപ്പ് ട്രീ ടാഗ്; ഇന്ത്യയിലുടനീളമുള്ള 174 എൻട്രികളിൽ നിന്നാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്

New Update

publive-image

Advertisment

കൊച്ചി: സാങ്കേതിക സംയോജിത വനവൽക്കരണ പദ്ധതികളിലൂടെ കാർബൺ പുറംതള്ളൽ കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരളത്തിൽ നിന്നുള്ള ഗ്രീൻ സ്റ്റാർട്ടപ്പായ ട്രീ ടാഗിന് പുരസ്കാരം. ദേശീയ മത്സരമായ ക്ലൈമത്തോൺ-2022-ലാണ് ട്രീ ടാഗ് ഒന്നാം സ്ഥാനക്കാരായത്.

സ്റ്റാർട്ട്അപ്പ് ഇന്ത്യ, നാസ്കോം, ടൈ കേരള, ഇവൈ ഗ്ലോബൽ ഡെലിവറി സർവീസസ്, യുഎൻഡിപി, ഗ്ലോബൽ ഷേപേഴ്സ് കൊച്ചി എന്നിവയുടെ സഹകരണത്തോടെ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഹാക്കത്തോണാണ് ക്ലൈമത്തോൺ-2022. നവംബർ 26, 27 തീയതികളിൽ കൊച്ചിയിലെ കേരള ടെക്‌നോളജി ഇന്നവേഷൻ സോണിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലുടനീളമുള്ള 174 എൻട്രികളിൽ നിന്നാണ് ട്രീ ടാഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.

കാലാവസ്ഥാ വ്യതിയാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, സുസ്ഥിരവും, കാലാവസ്ഥാ പ്രതിരോധശേഷിയുമുള്ള ഭാവി സൃഷ്ടിക്കുക എന്നതായിരുന്നു ക്ലൈമത്തോണിലെ പ്രമേയം. 2015 ൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകി, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരം കണ്ടെത്തുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോർപ്പറേറ്റ്, സർക്കാർ സ്ഥാപനങ്ങൾക്ക് വിപുലമായ ഡാറ്റാ അധിഷ്ഠിത സ്വഭാവമുള്ള സമാന ആശയങ്ങൾ കൊണ്ട് സാധിക്കുമെന്ന് ഈ നേട്ടം തെളിയിക്കുന്നതായി ട്രീ ടാഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിജിത്ത് കുമാർ മീനാകുമാരി പറഞ്ഞു.

അടുത്ത വർഷത്തോടെ ഈ ആശയത്തെ ദേശീയ അന്തർദേശീയ പദവിയിലേക്ക് ഉയർത്താൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇവൈ, കെഎസ് യുഎം, മറ്റ് സ്റ്റാ‍ർട്ട് അപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളുമായി സംവദിക്കാനും ബന്ധപ്പെടാനുമായത് ക്ലൈമത്തോണിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് സംരംഭകർ, വിദ്യാർത്ഥികൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

ക്ലൈമറ്റ് ആക്ഷൻ, ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര നഗരങ്ങളും സമൂഹവും, ശുദ്ധമായ ഊർജം, ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗവും ഉൽപ്പാദനവും, ട്രീ ടാഗിനെ അവാർഡിന് അർഹരാക്കിയ ഭൂമിയിലെ ജീവിതം തുടങ്ങിയവയാണ് ക്ലൈമത്തോൺ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. നിലവിലുള്ള വന പരിസ്ഥിതി വ്യവസ്ഥകളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും പ്രധാന നിർദേശമാണ്.

നാല് ഘട്ടങ്ങളിലായി നടന്ന ഹാക്കത്തോണിൽ ഇന്ത്യയിൽ ഉടനീളം 174 എൻട്രിയാണ് ലഭിച്ചത്. ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള പ്രശ്ന പ്രസ്താവനകളിൽ നിന്നാണിത്. സിഇഒ അഭിജിത്ത് കുമാർ മീനാകുമാരി, ചീഫ് ടെക്‌നോളജി ഓഫീസർ ആശുതോഷ് ബി സായ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് വസീർ, ചീഫ് സ്ട്രാറ്റജി ഓഫീസർ അനൂപ് ബാബു എന്നിവർ ഉൾപ്പടെയുള്ള സംഘമാണ് ട്രീ ടാഗിനെ പ്രതിനിധീകരിച്ച് ക്ലൈമത്തോണിൽ പങ്കെടുത്തത്.

സ്‌കൂളുകളിലും കോളേജുകളിലും തങ്ങളുടെ സ്വമേധയാ ഉള്ള ബോധവൽക്കരണത്തിലൂടെയും കപ്പാസിറ്റി ബിൽഡിംഗ് പരിപാടികളിലൂടെയും മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭാവി പദ്ധതി എന്ന് ട്രീ ടാഗ് ടീം വ്യക്തമാക്കി. പതിനായിരത്തിൽ അധികം വിദ്യാർത്ഥി വോളന്റിയർമാരെ ഇപ്പോൾ ട്രീ ടാഗ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എപിജെ അബ്ദുൾ കലാം കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ എൻആർപിഎഫിന്റെ എൻഎസ്എസ് സെല്ലിലെ സന്നദ്ധപ്രവർത്തകർ വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

Advertisment