ജിദ്ദ: സൗദിയിലെ ജനവാസ മേഖലകളിലേക്കുള്ള യമനിലെ ഹൂഥി കലാപകാരികളുടെ ആക്രമണ ശ്രമം ശനിയാഴ്ചയും തുടർന്നു. കഴിഞ്ഞ ദിവസങ്ങളിലും സൗദിയുടെ യമൻ അതിർത്തി പ്രദേശങ്ങളിൽ ഹൂഥികൾ ഡ്രോൺ ഉപയോഗിച്ചും ബാലിസ്റ്റിക് മിസൈലുകൾ അയച്ചും ആക്രമണ നീക്കം നടത്തിയിരുന്നു.
ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിലേക്കും ഇറാൻ പിന്തുണയുള്ള ഷിയാ ഹൂഥി സായുധ കലാപകാരികൾ ബാലിസ്റ്റിക് മിസൈലുകൾ കൊണ്ട് ലക്‌ഷ്യം വെച്ചതായി ഹൂഥികൾക്കെതിരെ രംഗത്തുള്ള അറബ് സഖ്യ സേന അറിയിച്ചു. ദക്ഷിണ പ്രവിശ്യയിലെ അതിർത്തി നഗരമായ നജ്റാന് നേരെയും ഹൂഥി ആക്രമണ നീക്കം ഉണ്ടായതായും സഖ്യസേന അറിയിച്ചു.
ശനിയാഴ്ച നേരത്തേ ഇറക്കിയ സഖ്യസേനയുടെ പ്രസ്താവനയിൽ സൗദിയ്ക്ക് നേരെ വന്ന ഹൂഥികളുടെ മൂന്ന് ആളില്ലാ വിമാനങ്ങൾ തകർത്തിട്ടതായും വെളിപ്പെടുത്തിയിരുന്നു. സ്‌ഫോടക വസ്തുക്കൾ നിറച്ചവയായിരുന്നു ഡ്രോണുകൾ.മിസ്സൈലുകളെല്ലാം തങ്ങളുടെ പ്രതിരോധ സംവിധാനം നിഷ്ഫലമാക്കുകയും തകർക്കുകയും ചെയ്തതായും സഖ്യസേനാ അധികൃതർ വെളിപ്പെടുത്തി.
അതേസമയം, ഹൂഥികളുടെ വലിയൊരു നേതാവിനെ പിടികൂടിയതായി യമൻ സൈന്യം ശനിയാഴ്ച വെളിപ്പെടുത്തി. 2003 മുതൽ യമനിലെ ഹൂഥികളുടെ രഹസ്യാന്വേഷണ ശ്രംഖലയിൽ പ്രമുഖനാണ് ഹസൻ അലി അൽഇമാദ് എന്ന പേരുള്ള അറസ്റ്റിലായ ആൾ. ഇത് വലിയൊരു വിജയമായി യമൻ സൈന്യം വിശേഷിപ്പിച്ചു.