ജിദ്ദ: ദക്ഷിണ സൗദിയിൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരിക്കേ ഒരു മലയാളി വീട്ടമ്മ മരണത്തിന് കീഴടങ്ങി. കൊല്ലം, ക്ലാപ്പന, വരവിള മനക്കൽ വീട്ടിൽ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് നഗരത്തിലുള്ള ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു മരണം.
രണ്ട് വർഷം മുമ്പ് മകനുമൊത്ത് സന്ദർശന വിസയിൽ എത്തിയതായിരുന്നു മരിച്ച വിജയമ്മ. പിന്നീട് കൊറോണ വ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്കുള്ള മടക്കം വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ, ഭർത്താവുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരിക്കേ രണ്ടാഴ്ച്ചകൾക്ക് മുമ്പ് രോഗബാധ ഉണ്ടായത്. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ വെന്‍റിലേഷനിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഖമീസ് മുശൈത്തിന് സമീപം ദന്തഹയിൽ കാർ വർക് ഷോപ്പ് നടത്തുകയാണ് വിജയമ്മയുടെ ഭർത്താവ് അനിയൻ. മക്കൾ: കിരൺ, അശ്വതി. വിജയമ്മയുടെ രണ്ടു സഹോദരന്മാർ സൗദിയിൽ പ്രവാസികളാണ്: ബാബു, രാജൻ. മരണ വിവരം അറിഞ്ഞു ഇരുവരും ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്.
മരണാന്തരം നടത്തിയ കോവിഡ് ടെസ്റ്റ് റിസൾട് അടിസ്ഥാനപ്പെടുത്തിയായിരിക്കും മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുമെന്നും പ്രദേശത്തെ മാധ്യമ പ്രവർത്തകൻ മുജീബ് പറഞ്ഞു. അതേസമയം, ഭർത്താവും മകനും രണ്ടു സഹോദരങ്ങളും ഇവിടെ തന്നെ ഉണ്ടെന്നതിനാൽ ഇവിടെ തന്നെ സംസകരിക്കാനും സാധ്യതയുണ്ടെന്നും മുജീബ് തുടർന്നു.
കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ വളണ്ടിയർ അഷ്റഫ് കുറ്റിച്ചാലും ബിജു ആർ. നായരും രംഗത്തുണ്ട്.