ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവാഴ്ചയും മൂന്ന് മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 8,751 ആയി ഉയർന്നു. അതേസമയം. ചൊവാഴ്ച പുറത്തിറക്കിയ കോവിഡ് റിപ്പോർട്ട് പ്രകാരം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞു - ഇപ്പോൾ 122 പേരാണ് തീവ്രനിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തിൽ വലിയ നേട്ടമാണ് ഒക്ടോബറിൽ ഇതുവരെയായി ഉണ്ടായിട്ടുള്ളത്. മാസാരംഭത്തിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ മൊത്തം എണ്ണം 210 ആയിരുന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. അത് 58 ൽ നിന്ന് 55 ആയാണ് കുറഞ്ഞത്. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് കേസുകളുടെ എണ്ണം 547, 704 ആയി ഉയർന്നു.
ചികിത്സയിലുണ്ടായിരുന്നവരിൽ 52 പേർ കൂടി സുഖം പ്രാപിച്ചതായും ഇതോടെ സൗദിയിലെ മൊത്തം രോഗമുക്തരുടെ എണ്ണം 536,730 ഉം ആയി ഉയർന്നതായും ചൊവാഴ്ച പ്രസിദ്ധീകരിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ഡെയിലി റിപ്പോർട്ട് വെളിപ്പെടുത്തി.
കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തിൽ വലിയ നേട്ടങ്ങളാണ് സൗദി അറേബ്യ കൈവരിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലീ പറഞ്ഞു. കോവിഡ് മുക്തിയുടെ കാര്യത്തിൽ ജപ്പാനിലെ വിഖ്യാതമായ നിക്കായ് ലിസ്റ്റിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. മഹാമാരിയുമായി ബന്ധപ്പെട്ട് ഘട്ടത്തിലും കൈക്കൊള്ളുന്ന പ്രതിരോധ മുൻകരുതൽ നടപടികൾ പരമാവധി പാലിക്കപ്പെടുകയും വാക്സിൻ കാര്യത്തിൽ വലിയ സ്വീകാര്യത കൈവരിച്ചതുമാണ് സൗദിയുടെ ഇക്കാര്യത്തിലെ നേട്ടങ്ങൾക്ക് മുഖ്യകാരണങ്ങളെന്നും മന്ത്രാലയം വാക്താവ് വിവരിച്ചു. അതേസമയം, കോവിഡിനെ കീഴ്‌പ്പെടുത്തി എന്ന് പറയണമെങ്കിൽ അതിന് ഇനിയും സമയം എടുക്കുമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരമായി പ്രതികരിച്ചു.