ജിദ്ദ: മഹാമാരി മൂലം റദ്ദാക്കിയ വിമാനങ്ങളിൽ എടുത്തിട്ടുള്ള ടിക്കെറ്റുകൾ സംബന്ധിച്ച് സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതുക്കിയ മാർഗരേഖ പുറത്തിറക്കി. യാത്രക്കാരുടെ അവസ്ഥകൾ മനസ്സിലാക്കുകയും അത് പരിഗണിക്കണമെന്നും അതോറിറ്റി രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ വിമാനകമ്പനികൾക്കുമായി നൽകിയ മാർഗ്ഗരേഖയിൽ അതോറിറ്റി ആവശ്യപ്പെട്ടു.
റദ്ദാക്കിയ വിമാനത്തിൽ ടിക്കെറ്റെടുത്ത യാത്രക്കാർ യാത്ര വേണ്ടെന്ന് വെച്ചാൽ, ഉപയോഗിക്കാത്ത യാത്രയുടെ ടിക്കറ്റ് മൂല്യം ഏതു വിധേനയാണോ അവർ തന്നതെങ്കിൽ ആവിധം തിരികെ നൽകണം. അതോടൊപ്പം യാത്രക്കാരൻ താല്പര്യപ്പെടുകയാണെങ്കിൽ ടികെറ്റ് മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കാനോ മടക്കിത്തരാനോ പറ്റും വിധം എക്സ്ചേഞ്ച് വൗച്ചർ നൽകുമെന്നും അതോറിറ്റി നിർദേശിച്ചു. ഇതിന് അധിക ഫീസോ ചാർജോ ഈടാക്കരുതെന്നും അതോറിറ്റി മാർഗരേഖ ഉപദേശിക്കുന്നു.
യാത്രക്കാരൻ അതേ റൂട്ടിൽ യാത്ര പുനഃക്രമീകരിക്കുകയാണെങ്കിൽ, യാതൊന്നും അധികമായി ഈടാക്കരുത്. അതേസമയം, റൂട്ട് മാറ്റുകയാണെങ്കിൽ, വിമാനകമ്പനിയ്ക്ക് ടിക്കെറ്റ് നിരക്കിലെ വ്യത്യാസം മാത്രം ഈടാക്കാം. അന്നേരവും റീറൂട്ടിങ്, റീഇഷ്യൂ എന്നിവയ്ക്കായി അധിക തുക ഈടാക്കരുതെന്നും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മാർഗരേഖ നിർദേശിച്ചു.