ജിദ്ദ: സൗദി അറേബ്യയിൽ തിങ്കളാഴ്ച പുറത്തു വിട്ട കോവിഡ് സ്ഥിതി വിവര റിപ്പോർട്ട് മരണപ്പെട്ടവരുടെയും പുതിയ കേസുകളുടെയും എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. മൂന്ന് പേരാണ് തിങ്കളാഴ്ച കോവിഡ് മൂലം സൗദിയിൽ മരണപ്പെട്ടത്. ഞായറാഴ്ച ഇത് രണ്ടായിരുന്നു,
30 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം ബാധിച്ചതായി റിപ്പോർട്ട് എങ്കിൽ തിങ്കളാഴ്ച ഇത് 38 ആയും ഉയർന്നു. അതേസമയം, 55 പേർ രോഗശമനം നേടിയിട്ടുമുണ്ട്. തിങ്കളാഴ്ചയിലെ കണക്കനുസരിച് 49 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇതോടെ, ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 549260 ഉം രോഗമുക്തരുടെ എണ്ണം 538329 ഉം ആയി. ആകെ മരണസംഖ്യ 8816 ആയി ഉയർന്നു.
അതിനിടെ, കഴിഞ്ഞ ഒരു ആഴ്ച്ചക്കകം കോവിഡ് പ്രോട്ടോകോൾ, മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 873 കേസുകൾ രേഖപ്പെടുത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. മക്ക പ്രവിശ്യയിലാണ് കൂടുതൽ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് - 333 ലംഘനങ്ങൾ. ജിസാൻ പ്രവിശ്യയിൽ ഏറ്റവും കുറവ് (2) കേസുകൾ ഉണ്ടായപ്പോൾ നജ്‌റാൻ, വടക്കൻ അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ ഒരു ലംഘനവും രേഖപ്പെടുത്തുകയുമുണ്ടായില്ല.
രാജ്യാന്തര തലത്തിൽ കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി ഓർമപ്പെടുത്തി. ലോകത്തിന്റെ ചില ഭാഗങ്ങളിൽ അത് വർധിക്കുന്നതായും രണ്ട് ഡോസ് വാക്സിൻ നൽകുന്നതിലെ ആസൂത്രണം ഇല്ലായ്മയും പ്രോട്ടോകോൾ അലസതയും നിയന്ത്രങ്ങൾ എടുത്തുകളയുന്നതിലെ തിടുക്കവും ഇതിനുള്ള കാരണങ്ങളായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയിൽ 22 മില്യൺ ആളുകൾക്കായി 46 മില്യൺ വാക്സിൻ ഡോസ് ഇതിനകം നൽകിയതായും മന്ത്രാലയം വാക്താവ് പറഞ്ഞു.