ചെറുപ്പത്തിലുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ പ്രായമാകുമ്പോഴും തുടരുന്നതാണ്. ഇത് ഭാവിയില്‍ ഹൃദയരക്തക്കുഴലുകളുടെ തരാറിനും അവയവങ്ങളുടെ തകരാറിനും കാരണമാകും. അതിനാല്‍, ചെറുപ്പത്തില്‍ത്തന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനാല്‍, കുട്ടികളില്‍ ചെറിയ. തോതിലുള്ള ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പെടുമ്പോഴേ പരിഹാരം തേടണം.
അഞ്ചു വര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിൽ എത്തിച്ചേര്‍ന്നത്. എട്ട് ലക്ഷത്തിനുമേല്‍ കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സ് താരതമ്യം ചെയ്തുകൊണ്ടായിരുന്നു പരീക്ഷണം. ശരാശരിയിലും കൂടുതല്‍ ശരീരഭാരമുള്ള കുട്ടികളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ ടെന്‍ഷനുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 26% കൂടുതലാണെന്നാണ് സംഘം കണ്ടെത്തിയത്.
വലുതാകുന്തോറും കുട്ടികളുടെ ശരീരഭാരവും കൂടും. ഒരോ യൂണിറ്റ് ബി.എം.ഐ. വർധനയ്ക്കുമൊപ്പം ഹൈപ്പര്‍ ടെന്‍ഷനുണ്ടാവാനുള്ള സാധ്യതയും നാലു ശതമാനമായി ഉയരും. ആണ്‍കുട്ടികളിലാണ് ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതല്‍ കണ്ടെത്തിയതെന്ന് ഗവേഷകസംഘം അറിയിച്ചു.
ചെറുപ്പകാലത്തുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന് പിന്നിലെ പ്രധാനകാരണം അമിതവണ്ണമായിരിക്കാം. അതിനാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍ പോലെ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി മാതാപിതാക്കള്‍ അവബോധമുണ്ടാക്കുകയും പീഡിയാട്രീഷനുമായി സംസാരിക്കുകയും വേണം. ചെറുപ്പത്തിലും മുതിരുമ്പോഴുമെല്ലാം ആരോഗ്യത്തോടെ ശരീരം സൂക്ഷിക്കാനുള്ള വഴികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പാലിക്കുകയും വേണം.