കട്ടപ്പന : ഉത്തർപ്രദേശിലെ ലഖീംപൂര്‍ഖേരിയില്‍ ചിതറിതെറിച്ച ചോരതുള്ളികള്‍ക്ക് മറുപടി പറയുവാനുള്ള ബാദ്ധ്യത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍.
കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളായ കേന്ദ്ര മന്ത്രിയ്ക്കും മകനുമെതിരെ യാതൊരു നടപടിയുമെടുക്കാതെ, ബി.ജെ.പി നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് മരണമടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ സീതാപൂര്‍ ഗസ്റ്റ് ഹൌസില്‍ 48 മണിക്കൂറിലധികം ബന്ധിയാക്കി തടഞ്ഞുവെച്ചത്.
ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും തോമസ് രാജന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കട്ടപ്പന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ബ്ലോക്ക് പ്രസിഡന്‍റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. തോമസ് മൈക്കിള്‍, സിബി പാറപ്പായില്‍, സിജു ചക്കുമ്മൂട്ടിൽ, പ്രശാന്ത് രാജു, ഷമേജ് കെ ജോർജ് രാജു വെട്ടിക്കല്‍ ,പൊന്നപ്പൻ അഞ്ചപ്ര എന്നിവര്‍ പ്രസംഗീച്ചു.