തൊടുപുഴ: നവംബർ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ അധ്യാപക ക്ഷാമം പരിഹരിക്കാൻ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലയിലെ എൽ. പി.എസ്. എ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
നിലവിൽ ജില്ലയിലെ പി എസ് സി പട്ടികക്ക് ഡിസംബർ മാസം 27 വരെ കാലാവധി ഉണ്ട്. ലിസ്റ്റിൽ ധാരാളം ഉദ്യോഗാർഥികളും ഉണ്ട്. ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ ഇപ്പോൾ തന്നെ 33 ഹെഡ്മാസ്റ്റർമാരുടെ ഒഴിവുകൾ ഉണ്ട്. ഇത്തരത്തിൽ ഹെഡ്മാസ്റ്റർ പ്രമോഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ ഉൾപ്പടെ 50 ൽ പരം ഒഴിവുകൾ നില നിൽക്കുമ്പോഴും പി.എസ്.സി ലിസ്റ്റിൽ ഉദ്യോഗാർഥികൾ ഉണ്ടായിട്ടും ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉദ്യോഗാർഥികളോട് കാട്ടുന്ന വഞ്ചനയാണ്.
നിലവിൽ ഉള്ള ഒഴിവിൽ പി.എസ്.സി റൊട്ടേഷൻ അനുസരിച്ച് റാങ്ക് പട്ടികയിൽ നിന്നും അധ്യാപകരെ നിയമിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്ലെസ്സി എം രാജു, അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രിസ്റ്റി ബെൻ, ബിനു കൊച്ചുചെറുക്കൻ, സുനിൽ കുമാർ ടി. പി, സുനിത സി. കെ എന്നിവർ പ്രസംഗിച്ചു.