രാജാക്കാട്: റോഡിന്റെ കട്ടിംഗ് ഇടിഞ്ഞ് വീടിന് ഭീഷണി. രാജാക്കാട് പൂപ്പാറ റോഡിൽ രാജാക്കാട് പഞ്ചായത്ത് ഓഫീസിന് എതിർ വശത്തുള്ള തുമ്പനിരപ്പേൽ ജോസിന്റെ വീടിനോട് ചേർന്ന മൺതിട്ടയാണ് ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് ഇടിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് പതിച്ചത്.
തിണ്ണയിൽ കെട്ടിക്കിടന്ന ചെളിയും വെള്ളവും ഏറെ പരിശ്രമിച്ചാണ് കോരി വൃത്തിയാക്കിയത്. ഉയർന്ന നിലവാരത്തിലുള്ള ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തിയ സംസ്ഥാന പാത അരികിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതും റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ഓടകൾ തീർക്കാത്തതിനാലും പാറമട ഭാഗത്തു നിന്നും പരപ്പനങ്ങാടി ഭാഗത്തു നിന്നും ഒഴുകി വരുന്ന മഴവെള്ളമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
കൂടാതെ അർച്ചന തിയേറ്ററിന് സമീപമുള്ള കലുങ്കിലൂടെ വെള്ളം ഒഴുക്കിവിടുന്നില്ലെന്നുമാണ് ഇവർ പറയുന്നത്.റോഡിലൂടെ ഒഴുകിയെത്തുന്ന വെളളം ക്രിസ്തുജ്യോതി സ്കൂൾ മൈതാനത്തേക്ക് ആണ് പതിക്കുന്നത്. മണ്ണിടിച്ചിൽ സംബന്ധിച്ച് വില്ലേജാഫീസിലും, പഞ്ചായത്ത് ആപ്പീസിലും പരാതി നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡിന് അടിവശത്തായി സംരക്ഷണഭിത്തി നിർമ്മിച്ച് വീടിന്റെ അപകട ഭീഷണി ഒഴിവാക്കണമെന്നും .റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.
ചിത്രം: രാജാക്കാട് തുമ്പ നിരപ്പേൽ ജോസിന്റെ വീടിന് സമീപം റോഡിന്റെ മൺതിട്ട ഇടിഞ്ഞ നിലയിൽ