ഡൽഹി: എസ്‌ഐഒ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജമിയത്ത് ഉലമാ-ഇ-ഹിന്ദ് എന്നിവരുടെ സംയുക്ത പ്രതിനിധി സംഘം, ഞായറാഴ്ച രാവിലെ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വശര്‍മ്മ, ഡാരംഗ് പോലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബിശ്വ ശര്‍മ്മ, ഡറാങ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭതി തായോസെന്‍ എന്നിവരുമായി പോലീസ് ക്രൂരതയുടെയും മുസ്ലീങ്ങളുടെ കുടിയൊഴിപ്പിക്കലിന്റെയും പ്രശ്‌നം ഉന്നയിച്ചു കൊണ്ട് വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
കുടിയിറക്കപ്പെട്ട മുസ്ലീങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അക്രമത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ പോലീസുകാര്‍ക്കും സാധാരണക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഭരണകൂടത്താല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടനെ പുനരധിവസിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്റെ സഹായം ഉറപ്പുനല്‍കുകയും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും അദ്ദേഹത്തിന് എന്ത് അടിയന്തര നടപടികളാണ് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് ആരായാനും പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം സംഘടനകളോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഉടനെ തന്നെ എസ്‌ഐഒ മറ്റു സംഘടനകള്‍ക്കൊപ്പം അടുത്ത നടപടിയെക്കുറിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യും.