ഡൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് ‘മോദിജിക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് കപില്‍ സിബലിന്‍റെ ട്വീറ്റ്.
ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും കപിൽ സിബലിന്റെ ട്വീറ്റ് ഓര്‍മ്മിപ്പിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിറകിലേക്കെത്തിയിരിക്കുകയാണ്.
ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്.
ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളുണ്ട്. കഴിഞ്ഞവർഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു.
ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയേക്കാൾ പിന്നിലുള്ളത്. പാകിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ് (76) തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മുന്നിലാണുള്ളത്.