തുരുപ്പതി : രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ കല്യാൺ ദുർഗിലാണ് സംഭവം.
മല്ലികാർജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാർജുന ആശുപത്രിയിൽ കൂട്ടിക്കൊണ്ടുപോയി.
ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാൻ തുടങ്ങി. ഈ സമയം ആശുപത്രി പരിസരം കാണിച്ച് കരച്ചിൽ മാറ്റാമെന്ന് പറഞ്ഞ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി. ഏറെ നേരം കാത്തിരുന്നിട്ടും മല്ലികാർജുന തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ പോലീസിനെ സമീപിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാർജുന കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.