ലക്‌നൗ: ഉത്തർപ്രദേശിൽ ഓട്ടോഡ്രൈവർക്ക് മൂന്ന് കോടി രൂപയുടെ ആദായനികുതി നോട്ടീസ്. ബാകൽപൂർ സ്വദേശി പ്രതാപ് സിംഗിനാണ് നോട്ടീസ് ലഭിച്ചത്. സംഭവത്തെ തുടർന്ന് ഇയാൾ പോലീസിന് പരാതി നൽകി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇയാൾ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
മാർച്ച് 15ന് ഇയാൾ പാൻ കാർഡിന് അപേക്ഷ നൽകിയിരുന്നു. തേജ് പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലാണ് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് ഇയാൾക്ക് സഞ്ജയ് സിംഗ് എന്നയാളിൽ നിന്നും പാൻകാർഡിന്റെ കളർ ഫോട്ടോകോപ്പി ലഭിച്ചു.
നിരക്ഷരനായതിനാൽ ഒറിജിനൽ പാൻകാർഡും ഫോട്ടോകോപ്പിയും തിരിച്ചറിയാനായില്ലെന്നും ഇയാൾ പറഞ്ഞു. പിന്നീട് മറ്റുള്ളവർ പറഞ്ഞാണ് ലഭിച്ചത്, ഒറിജിനൽ അല്ലെന്ന് അറിഞ്ഞത്. അതിനുശേഷം ഒറിജിനൽ പാൻ കാർഡ് ലഭിക്കാനായി മൂന്ന് മാസം അലഞ്ഞു.
ഒടുവിൽ ഒക്ടോബർ 19ന് ഐടി വകുപ്പിൽ നിന്ന് മൂന്ന് കോടി രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് ബോധവാനാകുന്നതെന്നും പ്രതാപ് സിംഗ് കൂട്ടിച്ചേർത്തു.
തന്റെ പേരിൽ ആരോ ആൾമാറാട്ടം നടത്തിയന്നും താൻ കബളിപ്പിക്കപ്പെട്ടതാണെന്നും പ്രതാപ് സിംഗ് പോലീസിനോട് പറഞ്ഞു. 2018-19 കാലത്തെ ഇയാളുടെ വരുമാനം 43 കോടിയാണെന്നാണ് ഐടി വകുപ്പ് അറിയിച്ചത്. ഇതിൽ അമ്പരന്നാണ് പ്രതാപ് സിംഗ് പോലീസിൽ പരാതി നൽകിയത്.