ഡൽഹി: ചെറിയ അളവിൽ ലഹരി മരുന്നുകൾ കൈവശം വയ്‌ക്കുന്നത് ക്രിമിനൽ കുറ്റമല്ലതാക്കണമെന്ന് ശുപാർശ. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയമാണ് ഇക്കാര്യം ശുപാർശ ചെയ്തത്. ലഹരി മരുന്നുകൾ കൈവശം വയ്‌ക്കുന്ന ആളുകൾക്ക് ജയിൽ ശിക്ഷയല്ല, മറിച്ച് ഫലപ്രദമായ ചികിത്സയാണ് നൽകേണ്ടതെന്ന് റവനൃു വകുപ്പിനോട് സാമൂഹിക നീതി മന്ത്രാലയം ശുപാർശ ചെയ്തു.
അതോടൊപ്പം നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് നിയമത്തിൽ കൂടുതൽ മാനുഷികമായ സമീപനം വേണമെന്നും നിർദ്ദേശിച്ചു. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെയും കൈവശം വയ്‌ക്കുന്നവരെയും ഇരകളായി പരിഗണിക്കണം.
ഇവർക്ക് ലഹരിയോടുളള ആസക്തി ഇല്ലാതാക്കാൻ പുനരധിവാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം, ജയിൽ ശിക്ഷകൾ ഒഴിവാക്കണം തുടങ്ങിയ ഭേദഗതികളാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. നിലവിൽ ഇന്ത്യയിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതും കൈവശം വയ്‌ക്കുന്നതും എൻഡിപിഎസ് നിയമത്തിലെ 27ാം വകുപ്പ് പ്രകാരം ഒരു വർഷം തടവും 20,000 രൂപ പിഴയും ചുമത്തുന്ന ശിക്ഷയാണ്