ഒന്റാരിയോ : കാനഡ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ തെരഞ്ഞെടുപ്പ് ഫലത്തെ ഉറ്റു നോക്കി മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍. നിലവിലെ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി തന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നതാണ് കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നതെന്ന്. അതേസമയം മുഖ്യ എതിരാളികളായ കണ്‍സര്‍വേറ്റീവിന് ഭൂരിപക്ഷം ലഭിച്ചാല്‍ അത് കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങളേല്‍ക്കും.
നേരത്തെ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് രേഖകള്‍ നല്‍കിയതോടെ കാനഡയുടെ 44-ാമത് ഫെഡറല്‍ തെരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായി. സെപ്റ്റംബര്‍ 20നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം 36 ദിവസമാണ് നീണ്ടുനില്‍ക്കുക. നിയമം അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പ്രചാരണ ദൈര്‍ഘ്യമാണിത്.
സി ബി സിയുടെ പുറത്തുവന്ന ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രകാരം ലിബറലുകള്‍ക്ക് 35.6 ശതമാനമാണ് നിലവിലുള്ള മുന്‍തൂക്കം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 28.8 ശതമാനവും എന്‍ ഡി പിക്ക് 19.3 ശതമാനവുമാണ് ജനപിന്തുണയെന്നും സര്‍വേ പറയുന്നു. നിലവിലുള്ള അവസ്ഥയില്‍ ലിബറലുകള്‍ക്ക് ഭൂരിപക്ഷത്തിന് ആവശ്യമായ 170 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ 155 സീറ്റുകള്‍ ലഭിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 338 അംഗ കോമണ്‍ ഹൗസില്‍ ലിബറലുകള്‍ക്ക് 155 സീറ്റുകളും കണ്‍സര്‍വേറ്റീവുകള്‍ക്ക് 119, ബ്ലോക്ക് ക്യൂബിക്കോയ്‌സിന് 32, ന്യൂ ഡമോക്രാറ്റുകള്‍ക്ക് 24, ഗ്രീന്‍ പാര്‍ട്ടിക്ക് മൂന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം. അഞ്ച് സീറ്റുകളില്‍ സ്വതന്ത്രരുമുണ്ടായിരുന്നു.
സ്വദേശികള്‍ക്ക് ഒപ്പം തന്നെ കുടിയേറ്റക്കാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലിബറല്‍ പാര്‍ട്ടി. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യത്തെ മുമ്പോട്ടു നയിക്കുന്നതില്‍ കാണിച്ച പ്രാഗത്ഭ്യം തങ്ങള്‍ക്ക് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും ലിബറലുകള്‍ക്കുണ്ട്. എന്നാല്‍ കോവിഡാനന്തര കാലത്തെ സാമ്പത്തിക വീണ്ടെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാനഡക്കാര്‍ ലിബറലുകളെ വിശ്വാസത്തിലെടുക്കില്ലെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂര്‍ണമായും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍.
റിപ്പോർട്ട്: സിനു മുളയാനിക്കൽ