വാഷിങ്ടൺ: കൈവശമുള്ള ‘കാറ്റലിക് കൺവേർട്ടർ’ വിൽക്കാനായി ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കൺവേർട്ടറിന്റെ പുറകുവശത്ത് ഇരുന്നിരുന്ന ലഹരി മരുന്നും സിറിഞ്ചും ഉൾപ്പെട്ടതാണ് അറസ്റ്റിന് കാരണമായത്. മിസൗറിയിൽ താമസിക്കുന്ന 38കാരൻ ജെയിംസ് കേർട്ട്‌സ് ആണ് അറസ്റ്റിലായത്.
കാറ്റലിക് കൺവേർട്ടർ വച്ചിരുന്നതിന് പിറകിലായുള്ള മേശയിൽ ഒരു പാക്കറ്റ് മെത്തഫെറ്റാമിനും (നിരോധിത മരുന്ന്) സിറിഞ്ചുമാണ് കിടന്നിരുന്നത്. എന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസെത്തുന്നത് വരെയും ജെയിംസ് ഇക്കാര്യം അറിഞ്ഞതേയില്ല.
കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലീസ് ജെയിംസിന്റെ വീട്ടിൽ പരിശോധന നടത്തിയതോടെ 48 ഗ്രാം ലഹരി മരുന്നും ഒരു പിസ്റ്റലും കണ്ടെടുത്തു.
സമൂഹമാദ്ധ്യമത്തിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ലഹരിമരുന്ന് വെച്ചിട്ടില്ലെന്ന് നിങ്ങൾ ഉറപ്പ് വരുത്തണമെന്ന് പരിഹസിച്ചാണ് പോലീസ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതോടെ കേസും പോസ്റ്റുമെല്ലാം ശരവേഗത്തിൽ വൈറലായി. അബദ്ധം സംഭവിച്ചതിനെ തുടർന്ന് പിടിയിലായ ജെയിംസ് കേർട്ട്‌സ് നിലവിൽ ജയിലിലാണ്.