വാഷിംഗ്ടൺ : സകൂളുകളിൽ മികച്ച അച്ചടക്കം പരിപാലിക്കാൻ പല നിയമങ്ങളും കൊണ്ടുവരാറുണ്ട്.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ അത്തരമൊരു നിയമം കൊണ്ടുവന്ന സ്‌കൂളിനെതിരെ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.
ആൺകുട്ടികൾ മുടിനീട്ടി വളർത്തരുത് എന്ന ടെക്‌സാസിലെ ഒരു സ്‌കൂളിലെ നയത്തിനെതിരെയാണ് വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചത്. മറ്റ് ആറ് ആൺകുട്ടികൾക്കും ഒരു നോൺബൈനറി വിദ്യാർത്ഥിക്കും മുടി നീട്ടിയതിന്റെ പേരിൽ വിവിധ ശിക്ഷകൾ സ്‌കൂൾ നൽകിയിരുന്നു. മുടി നീട്ടി വളർത്തിയതിന് ശിക്ഷയായി ഒമ്പത് വയസ്സുള്ള കുട്ടിയെ ഒരു മാസത്തേക്ക് സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു.
കൂടാതെ നീണ്ട മുടിക്ക് ശിക്ഷയായി ഇടവേളകളും, സാധാരണ കിട്ടുന്ന ഉച്ചഭക്ഷണ ഇടവേളകളും നിഷേധിക്കുകയും ചെയ്തു. സ്‌കൂളിലെ ഡ്രസ് കോഡ് നയമനുസരിച്ച്, ആൺകുട്ടികൾക്ക് അവരുടെ കണ്ണുകൾക്ക് മുകളിലോ, ചെവിയുടെ താഴെയോ, ഷർട്ട് കോളറിന്റെ അടിയിലോ എത്തുന്ന പോലെ മുടി വളർത്താൻ കഴിയില്ല.
കുട്ടികൾക്ക് നേരിടേണ്ടി വന്ന ലിംഗവിവേചനമാണ് ഇത് എന്ന് ഇവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് വേണ്ടി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ടെക്‌സാസ് കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചു.