ബെർലിൻ: യൂറോപ്പിൽ കൊറോണ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജർമനിയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 37,120 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരി ലോകത്ത് ആരംഭിച്ചതിനു ശേഷം ജർമനിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്.
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളിൽ വലിയ വർദ്ധനവുണ്ടാകുന്നത്. ജർമനിയിൽ കൊറോണ നാലാം തരംഗം അസാധാരണമായ രീതിയിൽ ആഞ്ഞടിക്കുകയാണ്. രാജ്യത്ത് വാക്‌സിൻ വിതരണവും മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. വാക്‌സിൻ മന്ദതയാണ് കേസുകൾ വർദ്ധിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു.
ഇതുവരെ ജർമനിയിൽ 67 ശതമാനം ആളുകൾ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിനിടെയാണ് ജർമനിയിൽ ഇപ്പോൾ കൊറോണ നാലാം തരംഗ വ്യാപനം രൂക്ഷമായത്. രാജ്യത്തെ ചില ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജർമനിയിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കാണ് കൊറോണ ഗുരുതരമാവുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലയിലുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.