സ്ത്രീ പുരുഷ സമത്വത്തിന് വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച് സ്കൂളില്‍ എത്തണമെന്നാണ് സ്കൂള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്പെയിനിൽ പാവാട ധരിച്ച് സ്കൂളിൽ എത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കൂടിയാണ് ഇത്തരമൊരു നിർദേശമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. “വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ല” എന്ന പദ്ധതി തന്റെ സ്കൂൾ ഏറ്റെടുക്കുന്നുവെന്ന് കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികമാരിൽ ഒരാൾ കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു.
സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ പഠിക്കുകയാണെന്നും , ‘സ്‌കൂൾ വരെ ഒരു പാവാട ധരിക്കൂ’ എന്ന പദ്ധതി ഇതിനായി സംഘടിപ്പിച്ചുവെന്നും – കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ് വൈറ്റ് പറഞ്ഞു.
സ്കൂളിൽ കഴിയുന്നത്ര ജീവനക്കാരും വിദ്യാർത്ഥികളും പാവാട ധരിക്കുന്നുണ്ടെന്നും അധ്യാപിക കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് കാര്യങ്ങൾ മനസിലാകും വിധത്തിൽ വ്യക്തമായി ലേബൽ ചെയ്ത പാവാടകൾ ധരിപ്പിച്ച് കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ അധ്യാപകർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
ട്രൗസറും, പാന്റും അടിവസ്ത്രങ്ങളായി ധരിക്കാമെന്നും സ്കൂൾ അധികൃതർ മാതാപിതാക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതേസമയം, സ്കൂളിന്റെ ഈ നടപടിക്ക് എതിരെ മാതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.