Advertisment

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ വെടിവെപ്പ്; പ്രതിയായ പതിനഞ്ചുകാരന്റെ മാതാപിതാക്കള്‍ ഒളിവില്‍ താമസിച്ച സ്റ്റുഡിയോയുടെ ഉടമയെ പോലീസ് ചോദ്യം ചെയ്തു

New Update

publive-image

Advertisment

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ വെടിവെപ്പ് കേസ് പ്രതി ഏഥാന്‍ ക്രംബ്ലിയുടെ മാതാപിതാക്കള്‍ ഒളിവില്‍ താമസിച്ചിരുന്ന സ്റ്റുഡിയോയുടെ ഉടമയായ ആര്‍ട്ടിസ്റ്റ് ആന്‍ഡ്രെജ് സിക്കോറയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 65 കാരനായ ആന്‍ഡ്രെജ് സിക്കോറയ്ക്ക് ജെയിംസുമായും ജെന്നിഫര്‍ ക്രംബ്ലിയുമായും സൗഹൃദബന്ധം ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതി ഏഥന്‍ ക്രംബിയുടെ മാതാപിതാക്കളായ ജെന്നിഫറും ജെയിംസ് ക്രംബ്ലിയും തങ്ങള്‍ക്കെതിരേയും പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വീട് വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഇരുവരും പിടിയിലായി. ദമ്പതികളുടെ എസ്യുവി പുലര്‍ച്ചെ രണ്ട് മണിക്ക് മുമ്പ് അവരുടെ ഓക്‌സ്‌ഫോര്‍ഡ് വീട്ടില്‍ നിന്ന് 50 മൈല്‍ അകലെയുള്ള മോട്ടോര്‍ സിറ്റിയില്‍ കണ്ടെത്തിയിരുന്നു. വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. സമീപത്തെ കെട്ടിട ഉടമയാണ് വിവരം പോലീസില്‍ അറിയിച്ചത്.

അതേസമയയം ഇരുവരും ഒളിവില്‍ താമസിച്ചിരുന്ന സ്റ്റുഡിയോയുടെ ഉടമയെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ പകല്‍ അവര്‍ ഇരുവരും അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നുവെന്നും അതിനു ശേഷം വൈകുന്നേരം അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നുവെന്നും പിന്നീട് അവര്‍ രാത്രി സ്റ്റുഡിയോയില്‍ താമസിച്ചിരുന്നുവെന്ന കാര്യം അദ്ദേഹത്തിനറിയില്ലായിരുന്നുവെന്നും ആന്‍ഡ്രെജ് സിക്കോറയുടെ അഭിഭാഷകന്‍ പറഞ്ഞു.

മാത്രമല്ല, ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്ന കാര്യം സിക്കോറയ്ക്ക് അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സുഹൃദ്ബന്ധം ഉണ്ടായിരുന്നതിനാല്‍ സിക്കോറ ഇരുവരെയും ഒളിവില്‍ താമസിപ്പിച്ചതാണോയെന്ന് പോലീസ് സംശയിച്ചിരുന്നു. പ്രതിയുടെ മാതാപിതാക്കളെ പിടികൂടിയ വിവരം അറിഞ്ഞ് സിക്കോറ ശനിയാഴ്ച പോലീസില്‍ എത്തിയതായി ദാസും ഓക്ലാന്‍ഡ് കൗണ്ടി അണ്ടര്‍ഷെരീഫ് മൈക്കല്‍ മക്കേബും പറഞ്ഞു.

അതേസമയം ജെന്നിഫറും ജെയിംസ് ക്രംബ്ലിയും തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നഗരം വിട്ടതെന്നും നിയമപാലകരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരിക്കലും ശ്രമിക്കുന്നില്ലെന്നും അവരുടെ അഭിഭാഷകര്‍ വാദിച്ചു. നാല് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പിലാണ് പതിനഞ്ചുകാരനായ പ്രതി ഏഥാനെ തടവിലാക്കിയിരിക്കുന്നത്.

Advertisment